ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

മാവേലിക്കര സബ് ജയിലിൽ വെച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത്മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്

Update: 2023-06-08 14:40 GMT
Advertising

തിരുവനന്തപുരം: മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു. മാവേലിക്കര സബ് ജയിലിൽ വെച്ചാണ് പ്രതി ശ്രീമഹേഷ് കഴുത്ത്മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി എട്ടുമണിക്ക് പുന്നമൂടുള്ള വീടിന്‍റെ മുൻഭാഗത്ത് വെച്ചാണ് നക്ഷത്രയെ ശ്രീമഹേഷ്‌ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. മഴുകൊണ്ടുള്ള വെട്ടേറ്റ് കുട്ടിയുടെ കഴുത്തറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു.

കൃത്യം നടത്തുമ്പോള്‍ ഇയാൾ ലഹരിയിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. പത്തിയൂരുള്ള അമ്മയുടെ വീട്ടിൽ പോകണമെന്ന് നക്ഷത്ര വാശി പിടിച്ചതിന് പിന്നാലെയായിരുന്നു കൊലപാതകമെന്ന് വിവരമുണ്ട്. പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്ന ശ്രീമഹേഷിന്റെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. ഇതും കൊലപാതകത്തിന് കാരണമായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ടുവർഷം മുമ്പ് ജീവനൊടുക്കിയിരുന്നു. ഈ കേസിൽ ശ്രീമഹേഷിന് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കും.

കൊല നടന്ന വീട്ടിൽ ശ്രീമഹേഷുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. മഹേഷ് ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. പോസ്റ്റുമോർട്ടം പൂർത്തിയായ നക്ഷത്രയുടെ മൃതദേഹം മാതാവിന്റെ ബന്ധുക്കൾക്ക് വിട്ട് നൽകി.

കൊലയ്ക്ക് ഉപയോഗിച്ച മഴു തെളിവെടുപ്പിനിടെ വീടിനുള്ളിൽ നിന്ന് കണ്ടെത്തി. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. നാളെ രാവിലെ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടിലാണ് നക്ഷത്രയുടെ സംസ്കാരം.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News