ദിലീപ് ഫോണിലെ വിവരങ്ങൾ നീക്കിയെന്നും തെളിവ് നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറാൻ കോടതി നിർദേശിച്ച ശേഷം ഫോണിൽ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്

Update: 2022-03-08 13:13 GMT
Advertising

തന്റെ നാലു മൊബൈൽ ഫോണുകളിലുണ്ടായിരുന്ന, നടിയെ ആക്രമിച്ച കേസിലെയും അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ശ്രമിച്ച കേസിലെയും തെളിവുകൾ നടൻ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഫോറൻസിക് പരിശോധനയിൽ ഇത് വ്യക്തമായതായും അവർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മാറാൻ കോടതി നിർദേശിച്ച ശേഷം ഫോണിൽ കൃത്രിമം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഫോണുകൾ കൈമാറാൻ കോടതി ഉത്തരവിട്ട ജനുവരി 29നും തൊട്ടടുത്ത ദിവസുവുമാണ് ഫോണിലെ വിവരങ്ങൾ വ്യാപകമായി നീക്കംചെയ്തതെന്നും മുംബൈയ്ക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കിയതായും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ ്‌ലിമിറ്റഡിൽ വെച്ചാണ് ഫോണുകളിലെ തെളിവ് നശിപ്പിച്ചതെന്നും ലാബ് ഉടമകളെ ചോദ്യം ചെയ്തിരുന്നുവെന്നു നാലു ഫോണുകളിലെയും വിവരങ്ങൾ നശിപ്പിച്ചെന്ന് ഇവർ മൊഴി നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഫോണുകളിലെ വിവരങ്ങൾ ഹാർഡ് ഡിസ്‌കിലേക്ക് മാറ്റിയെന്നും മൊഴിയുണ്ടെന്നും അറിയിച്ചു. ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങൾ ദിലീപിന്റെ അഭിഭാഷകൻ മുംബൈയിലെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ഫോണിലെ വിവരങ്ങൾ പകർത്തിയ ഹാർഡ് ഡിസ്‌ക് അഭിഭാഷകർക്ക് കൈമാറിയിരുന്നു. ഹാർഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നേരെത്തെ വിൻസൻ ചൊവ്വല്ലൂർ മുഖേന ദിലീപിന്റെ അഭിഭാഷകനാണ് ഫോണുകൾ പൊലീസിന് കൈമാറിയിരുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. തുടരന്വേഷണം നിയമപരമല്ലെന്നായിരുന്നു ദിലീപിന്റെ വാദം. നടി ഹരജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന ഉറപ്പുണ്ടെങ്കിൽ തുടരന്വേഷണം എതിർക്കേണ്ട കാര്യമെന്താണ് എന്നായിരുന്നു നടി ചോദിച്ചത്. അന്വേഷണം നടക്കണമെന്നും സത്യം പുറത്ത് വരണമെന്നും നടി നേരിട്ട് കോടതിയെ ബോധിപ്പിച്ചിരുന്നു. ദിലീപിന്‍റെ ഹരജി തള്ളിയതോടെ തുടരന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുകയാണ്. ഏപ്രിൽ 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെ കുറിച്ച് നിലവിൽ അഭിപ്രായം പറയുന്നില്ലെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഈ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ ഡിസംബറിൽ വെളിപ്പെടുത്തി. ഇക്കാര്യം വിചാരക്കോടതിയിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് അന്വേഷണ സംഘം കേസിൽ തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമാണ് കേസിൽ വിധി പറയാൻ സാധിക്കുക. അന്വേഷണം പൂർത്തിയാക്കാനും റിപ്പോർട്ട് സമർപ്പിക്കാനും ക്രൈംബ്രാഞ്ച് മൂന്ന് മാസത്തെ സമയം തേടിയിരുന്നു. എന്നാൽ കോടതി ഇപ്പോൾ അന്വേഷണം ഏപ്രിൽ 15 നകം പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. വിചാരണകോടതി ആറുമാസത്തെ സമയം കൂടി ചോദിച്ചിട്ടുണ്ട്. സുപ്രീം കോടതി അത് അനുവദിക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 16 നായിരുന്നു വിചാരണ തീർക്കേണ്ടിയിരുന്നത്. തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് വാദം കേട്ട ശേഷമേ വിചാരണ പൂർത്തിയാക്കാനും വിധി പറയാനും സാധിക്കൂ. കോടതിയുടെ നിർദേശം വന്നതോടെ ഏപ്രിൽ 15 നുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ച ശേഷം കൂടുതൽ സാക്ഷികളുണ്ടെങ്കിൽ അവരെ വിസ്തരിക്കാനും കൂടുതൽ നടപടികളിലേക്കും വിചാരണ കോടതി പോകും.

Full View

The crime branch told the court that actor Dileep had destroyed the evidence in mobile phone

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News