സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത്

നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം

Update: 2023-02-14 01:46 GMT
Editor : afsal137 | By : Web Desk
Advertising

പാലക്കാട്: സ്ത്രീധന പീഡനത്തിനിരയായ യുവതിയും മകളും നാലുദിവസമായി കഴിയുന്നത് ഭർത്താവിന്റെ വീട്ടുമുറ്റത്ത്. കോടതിയുടെ ഗാർഹിക സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും പാലക്കാട് പെരിങ്ങോട്ടുകര സ്വദേശിനി ഷെറീനയും മകളും നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലംകോട് പൊലീസ് ഭർത്താവ് അമാനുള്ളക്കെതിരെ കേസെടുത്തു.

2008 ഓഗസ്റ്റിൽ വിവാഹിതയായ ഷെറീനക്ക് ഭർതൃവീട്ടിൽ നിന്നും ഏൽക്കേണ്ടി വന്നത് കൊടിയ സ്ത്രീധന പീഡനമാണ്. പീഡനം അറുതിയില്ലാതെ തുടർന്നതിനാൽ ഷെറീന തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. സ്ത്രീധന പീഡനത്തിന് പരിഹാരം കാണണമെന്നും സ്ത്രീധനമായി നൽകിയ 51 പവനും ഒരുലക്ഷം രൂപയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് തൃശ്ശൂർ അയ്യന്തോൾ കുടുംബകോടതിയിൽ കേസും നൽകി. കേസ് ആറു വർഷമായി തുടരുന്നുണ്ടെങ്കിലും ഭർത്താവ് അമാനുള്ള കോടതിയിൽ ഹാജറായിട്ടില്ല. ഇതു കാരണം പരിഹാരം വൈകുന്നതിനാൽ ഷെറീന ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചു പുറത്താക്കിയതായി ഷെറീന പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷെറീനയെയും മകളെയും മുറ്റത്താക്കി വീടിന്റെ വാതിലും ഗേറ്റും അടച്ചുപൂട്ടി ഭർതൃവീട്ടുകാർ പോയത്. നാലുദിവസമായി വീടിന്റെ മുറ്റത്താണ് ഇവർ കഴിയുന്നത്. ശിശുക്ഷേമ സമിതി പ്രവർത്തകർ ഇടപെട്ട് കുട്ടിയേയും മാതാവിനെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ശ്രമം നടത്തിയെങ്കിലും പുറത്തിറങ്ങാൻ ഷെറീന തയ്യാറാകുന്നില്ലെന്ന് കൊല്ലംകോട് പോലീസ് പറഞ്ഞു. നീതി ലഭിക്കുന്നതുവരെ പൂട്ടിയിട്ട വീടിന് പുറത്തു കഴിയാനാണ് ഷെറീനയുടെ തീരുമാനം.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News