വ്യാജ സർട്ടിഫിക്കറ്റ് വിവാദം; പരാതി ലഭിച്ചാൽ അധികാര പരിധിക്ക് ഉള്ളിൽ നിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് ഗവർണർ

പുറത്ത് നിന്നുള്ളവർ സർവകലാശാലകളിൽ നടത്തുന്ന നിയമവിരുദ്ധമായ ഇടപെടലുകളെ അധികാര സ്ഥാനത്ത് ഉള്ളവർ സംരക്ഷിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു

Update: 2023-06-10 09:24 GMT
Advertising

തിരുവനന്തപുരം: കെ.വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ തനിക്ക് ഇത് വരെ പരാതി ലഭിച്ചിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി ലഭിച്ചാൽ അധികാര പരിധിക്ക് ഉള്ളിൽ നിന്നും ശക്തമായ നടപടി ഉണ്ടാവുമെന്ന് പറഞ്ഞ ഗവർണർ സർവകലാശാലകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഇടപെടാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്ത് കൊണ്ട് സർവകലാശാലകളെ ഒരു വകുപ്പ് ആയി കൈകാര്യം ചെയ്തുകൂടാ എന്നും അദ്ദേഹം ചോദിച്ചു.

പുറത്ത് നിന്നുള്ളവർ സർവകലാശാല കാര്യങ്ങളിൽ ഇടപെടുന്നുണ്ട്, ഈ ഇടപെടലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അധികാര സ്ഥാനത്ത് ഉള്ളവർ സംരക്ഷിക്കുന്നുണ്ടെന്നും ഇത് വരും തലമുറയുടെ ഭാവി വെച്ചുള്ള കളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം കെ.വിദ്യയുടെ പി.എച്ച്ഡി പ്രവേശനം സംബന്ധിച്ച ആരോപണത്തില്‍ കാലടി സർവകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിച്ചേക്കും. സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ ഉപസമിതിയും സര്‍വകലാശാ ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുമാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചാണോ വിദ്യയുടെ പ്രവേശനം നടന്നത് എന്നതാകും പ്രധാനമായും പരിശോധിക്കുക. പി എച്ച് ഡി പ്രവേശനവുമായി ബന്ധപ്പെട്ടുളള രേഖകൾ മലയാളം വിഭാഗത്തിൽ നിന്ന് ഉടൻ ശേഖരിക്കും.2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം വിദ്യ മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ അഗളി, നീലേശ്വരം പൊലീസ് സംഘങ്ങളുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞ അക്കാദമിക് വർഷം കരിന്തളം ഗവ. കോളേജിൽ ചുമതലമുണ്ടായിരുന്ന പ്രിൻസിപ്പാളിന്‍റെ മൊഴി നീലേശ്വരം പൊലീസ് ഇന്ന് രേഖപ്പെടുത്തും. അഗളി പൊലീസ് അടപ്പാടി കൊളജ് പ്രിൻസിപ്പൾ ഉൾപെടെയുള്ള അധ്യാപകരുടെ മൊഴി എടുക്കും. പൊലീസ് ജാമ്യമില്ല വകുപ്പു പ്രകാരം കേസ് എടുത്തതിന് പിന്നാലെ ഒളിവിൽ പോയ കെ വിദ്യയെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. വിദ്യ കാലടി സർവകലാശാല ക്യാമ്പസിൽ ഉണ്ടെന്നും വിദ്യയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും കെ.എസ്.യു അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News