കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വിസിമാർക്ക് ഗവർണർ നടത്തുന്ന ഹിയറിങ് ഇന്ന്

കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പകരം അഭിഭാഷകനാകും ഹിയറിങിനെത്തുക

Update: 2022-12-12 01:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയ വൈസ് ചാൻസിലർമാർക്ക് ഗവർണർ നടത്തുന്ന ഹിയറിങ് ഇന്ന്. രാവിലെ 11 മുതൽ രാജ്ഭവനിലാണ് ഹിയറിങ്. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന് പകരം അഭിഭാഷകനാകും ഹിയറിങിനെത്തുക.

യുജിസി മാനദണ്ഡ ലംഘിച്ച് നിയമിക്കപ്പെട്ട ഒന്‍പത് സര്‍വകലാശാല വി.സിമാരെ പുറത്താക്കാനായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നോട്ടീസ് നല്‍കിയത്. നിശ്ചയിക്കപ്പെട്ട സമയത്തിനകം വിസിമാർ എല്ലാവരും വിശദീകരണം നൽകിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയായി വിസിമാരുടെ ആവശ്യം കൂടി കണക്കിലെടുത്താണ് ഇന്ന് ഹിയറിങ് നടത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ച കേരള വി.സി വി പി മഹാദേവൻ പിള്ളക്കും ഹിയറിങിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാവിലെ 11ന് ആദ്യം അദ്ദേഹത്തിനാണ് ഹിയറിംഗിന് സമയം അനുവദിച്ചിട്ടുള്ളത്. ഇത്തരത്തിൽ അര മണിക്കൂര്‍ വീതമാണ് ഓരോ വി.സിക്കും അനുവദിച്ചിട്ടുള്ളത്.

കുസാറ്റില്‍ പരിപാടിയുള്ളതിനാല്‍ സംസ്‌കൃതം സര്‍വകലാശാല വി.സി എം.വി നാരായണന് ഓണ്‍ലൈന്‍ വഴി ഹിയറിങിന് ഹാജരാകാം. ഉച്ചയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഹിയറിങ് നടത്താമെന്ന് രാജ്ഭവന്‍ വി.സിയെ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിലുള്ള എം.ജി വി.സിക്ക് ജനുവരിയില്‍ ഹിയറിങ് നടത്തും. ഗവര്‍ണര്‍ കാരണം കാണിക്കൽ നോട്ടീസ് നല്‍കിയ ഫിഷറീസ് സര്‍വകലാശാല വി.സി റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. അതിനാൽ തന്നെ അദ്ദേഹം ഹിയറിങ്ങിന് എത്തേണ്ടതില്ല. ബാക്കിയുള്ള എട്ട് സര്‍വകലാശാല വി.സിമാര്‍ക്കാണ് ഹിയറിംഗ് നടത്തുക. സാങ്കേതിക സര്‍വകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ചാണ് യുജിസി മാനദണ്ഡം പാലിക്കാതെ നിയമിതരായ വി.സിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്. ഇതിനെതിരെ വി.സിമാര്‍ നല്‍കിയ ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അതേസമയം ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിമാരുടെ വാദം. ചാൻസലറുടെ അധികാരപരിധി സംബന്ധിച്ച് വിശദമായ വാദം കേൾക്കണമെന്നും വിസിമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കോടതി ഇന്ന് തീരുമാനമെടുത്തേക്കും. ഉച്ചയ്ക്ക് 1.45 ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News