Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തിരുവനന്തപുരം: കെപിസിസി പുനസംഘടനയ്ക്കായി തയ്യാറാക്കിയ ജംബോ പട്ടിക ചുരുക്കും. നേതാക്കള്‍ക്കെല്ലാം പട്ടിക. എല്ലാ താല്‍പര്യങ്ങളും പരിഗണിക്കുമ്പോള്‍ പട്ടിക ജംബോ ആകും. എന്നാല്‍ അത്ര വലിയ ഭാരവാഹി പട്ടിക വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.
മൂന്ന് ദിവസം ഡല്‍ഹിയില്‍ തങ്ങി നേതൃത്വം ചര്‍ച്ച നടത്തിയിട്ടും പിന്നേയും തര്‍ക്കം ബാക്കി. ഇതോടെയാണ് ഭാരവാഹി പട്ടിക ചുരുക്കി നല്‍കാനുള്ള നിര്‍ദേശം. കെപിസിസി അധ്യക്ഷന്‍ കൂടി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്നതോടെ വീണ്ടും കേരളത്തില്‍ ചര്‍ച്ചകള്‍ പുനരാംരംഭിക്കും.
ജംബോ പട്ടിക വെട്ടികുറയ്ക്കുന്നതിനും മാനദണ്ഡം വേണം. മുതിര്‍ന്ന നേതാക്കളുമായി കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തും. ഓരോ നിയോജകണ്ഡലത്തിനും ഒരു കെപിസിസി സെക്രട്ടറി എന്ന നിക്കവും ഇതോടെ ഉപേക്ഷിക്കേണ്ടി വരും.
ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ പട്ടിക സമര്‍പ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും തര്‍ക്കം തുടരുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് തര്‍ക്കം തുടരുന്നത്.