പുതുപ്പള്ളിയിലെ അവസാന വോട്ടും രേഖപ്പെടുത്തി; 73 ശതമാനം പോളിങ്

6:50 നാണ് അവസാന വോട്ടർ വോട്ട് രേഖപ്പെടുത്തിയത്

Update: 2023-09-05 13:52 GMT

കോട്ടയം: രാവിലെ മുതൽ കനത്ത പോളിങ് രേഖപ്പെടുത്തിയ പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിലെ അവസാന വോട്ടറും വോട്ട് രേഖപ്പെടുത്തി. 6:50 നാണ് അവസാന വോട്ട് രേഖപ്പെടുത്തിയത്. മണർകാട് ബൂത്തിലാണ് അവസാനമായി വോട്ട് ചെയ്തത്. 

രാവിലെ ഏഴ് മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് 6 മണി ആയിട്ടും അവസാനിച്ചിരുന്നില്ല.ആറ് മണി കഴിഞ്ഞിട്ടും തിരക്കൊഴിയാത്തതിനാൽ പോളിങ് ബൂത്തുകളിലെ ഗേറ്റ് അടച്ച് നിലവിൽ ക്യൂ നിൽക്കുന്ന ആളുകള്‍ക്ക് ടോക്കൺ നൽകുകയായിരുന്നു.

വൈകുന്നേരം അഞ്ച് മണിവരെ 73 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന തരത്തിലാണ് ഇത്തവണത്തെ പോളിങ് ശതമാനം. 

Advertising
Advertising

10 മണിക്കൂർ പിന്നിടുമ്പോൾ 126467 വോട്ടുകളാണ് ആകെ പോള്‍ ചെയ്തിരിക്കുന്നത്. 63005 പുരുഷ വോട്ടർമാരും 63460 സ്ത്രീ വോട്ടർമാരും 2 ട്രാൻസ്ജെൻഡർ വോട്ടർമാരും അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.

അതേസമയം ഒരോ വോട്ടർമാരു 6 മിനിറ്റ് വരെ വോട്ട് ചെയ്യാനായി ചെലവഴിക്കുന്നുണ്ടെന്നും ഇനിയും ഒരുപാട് പേർ വോട്ട് ചെയ്യാനായി കാത്തിരിക്കുന്നതിനാലും സമയം നീട്ടി നൽകണമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു.

ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചരണം ജനങ്ങളെ ഏറെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നതായിരുന്നു അതിരാവിലെ മുതൽ ബൂത്തുകളിലേക്കുള്ള വോട്ടർമാരുടെ ഒഴുക്ക്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും ബൂത്തുകളിൽ രാവിലെ മുതൽ വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ നീണ്ട നിരയാണ് ദൃശ്യമായത്.

അതേസമയം, മണ്ഡലത്തിലെ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി. വാകത്താനം ജോർജിയൻ സ്‌കൂളിലായിരുന്നു ചാണ്ടി ഉമ്മന് വോട്ട്. അമ്മയ്ക്കും കുടുംബത്തിനൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

മണർകാട് കണിയാൻകുന്ന് ഗവ. സ്‌കൂളിലാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News