Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: മലയാള സിനിമാചരിത്രത്തിലെ ഇതിഹാസമായ ചെമ്മീൻ സിനിമയ്ക്ക് 60 വയസ്. തിരുവനന്തപുരത്ത് നടൻ മധുവിന്റെ വീട്ടിൽ അറുപതാം ആഘോഷ പരിപാടി സംഘടിപ്പിച്ചു. മധുവിനൊപ്പം ആരാധകരും സുഹൃത്തുക്കളും പാട്ടുപാടിയും കേക്കുമുറിച്ചുമാണ് ആഘോഷ പരിപാടിയിൽ പങ്കുചേർന്നത്.
ഒരു ചലച്ചിത്രം എന്നതിനപ്പുറം മലയാളികളുടെ ദൃശ്യസംസ്കാരന്റെ അടയാളപ്പെടുത്തലാണ് ചെമ്മീൻ. സാഹിത്യത്തിനെന്നപോലെ ചലച്ചിത്രത്തിനും തകഴി നല്‍കിയത് അതിമനോഹരമായ ഒരു പ്രണയകാവ്യമാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ 1965ൽ ഓണച്ചിത്രമായാണ് തിയേറ്ററിലെത്തിയത്. ആറ് പതിറ്റാണ്ടിന് ശേഷം വീണ്ടുമൊരു ഓണക്കാലത്ത് തന്റെ സ്വന്തം വീട്ടിൽ നടത്തിയ ആഘോഷ പരിപാടികൾക്ക് സിനിമയുടെ കാരണവർ താളം പിടിച്ചു. വയലാർ വിഷനെന്ന സാസ്കാരിക കൂട്ടായ്മയാണ് പരിപടിയുടെ സംഘാടകർ.
സംഘാടകൻ വയലാർ വിനോദ്, നിലമ്പൂർ അയിഷ, ഷീലയുടെ മകൻ വിഷ്ണു, വയലാറിന്റെ മകൻ ശരത് ചന്ദ്രവർമ, സത്യന്റെ മകൻ സതീഷ് സത്യൻ തുടങ്ങി നിരവധി പേർ ആഘോഷ പരിപാടിയുടെ ഭാഗമായി. തലമുറകൾ ഏറ്റൊടുത്ത പ്രണവും വിങ്ങലും ജീവിത യാഥാർഥ്യങ്ങളുമാണ് മലയാളിക്ക് ചെമ്മീൻ. ആ ദൃശ്യവിസ്മയം അറുപതാണ്ടിനിപ്പുറവും ആഘോഷിക്കപ്പെടുന്നുവെന്നതാണ് അതിന്റെ പ്രസക്തിയും.