കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം: പി. പ്രസാദ്

കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യ ജീവനുപോലും ആപൽക്കരമായ രീതിയിലാണ് കാട്ടു പന്നികളുടെ സാന്നിധ്യമെന്നും കൃഷിമന്ത്രി പറഞ്ഞു

Update: 2025-01-29 10:50 GMT

തിരുവനന്തപുരം: കാട്ടു പന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ച് മന്ത്രി പി. പ്രസാദ്. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു.

കാർഷിക വിളകൾക്ക് കൂടുതലും ഭീഷണി നേരിടുന്നത് നാട്ടിൽത്തന്നെ പെറ്റു പെരുകുന്ന കാട്ടുപന്നികളാണെന്നും, അതിനാൽ അവയെ കാട്ടു പന്നികളുടെ ഗണത്തിൽ നിന്ന് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല തീര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം വ്യാപകമാണ്.

കാർഷിക വിളകൾക്ക് മാത്രമല്ല മനുഷ്യ ജീവനുപോലും ആപൽക്കരമായ രീതിയിലാണ് കാട്ടു പന്നികളുടെ സാന്നിധ്യം നാട്ടിൻ പുറത്തുള്ളതെന്നും ഒട്ടനവധി കാട്ടുപന്നി ആക്രമണങ്ങൾ മനുഷ്യർക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി 14 ന് നിയമസഭ ഐകകണ്ഡമായി പാസാക്കിയ പ്രമേയത്തിലൂടെ ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുള്ളതാണെന്നും കത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. കാട്ടുപന്നിയുടെ ആക്രമണം തുടർന്നാൽ കാർഷിക മേഖലക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വരികയെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News