കാസർകോട്ടെ പ്രവാസിയുടെ കൊലപാതകം: മൂന്നുപേർ കൂടി അറസ്റ്റിൽ

കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവരാണ് ഇപ്പോൾ പിടിയിലായത്

Update: 2022-07-01 12:46 GMT
Advertising

കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദീഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഉദ്യാവർ ജെ.എം റോഡിലെ റിയാസ് ഹസ്സൻ, ഉപ്പള ഭഗവതി ടെമ്പിൾ റോഡിലെ അബ്ദുറസാഖ്, കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയവരാണ് ഇപ്പോൾ പിടിയിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായവരെ കണ്ടെത്താൻ ബംഗളൂരു, പൂനെ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നടക്കുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേർ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഒരാൾ നേപ്പാൾ വഴിയും മറ്റൊരാൾ ബംഗളൂരു വഴിയുമാണ് വിദേശത്തേക്ക് കടന്നത്.

നേരത്തെ സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ എത്തിച്ച വാഹനത്തിന്റെ ഉടമയും പിടിയിലായിരുന്നു. നാട്ടിലെത്തിയ സിദ്ദീഖ് ആശങ്കകളില്ലാതെയാണ് സംഘത്തിനടുത്തേക്ക് പോയതെന്ന് സഹോദരൻ ഷാഫി മീഡിയവണിനോട് പ്രതികരിച്ചു. പൈവളിഗയിലെ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് പിന്നിൽ. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ പൈവളിഗയിലെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. നാട്ടിലെത്തിയ സിദ്ദീഖ് താൻ നിരപരാധിയാണെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞാണ് സംഘത്തിനടുത്തേക്ക് പോയതെന്ന് സഹോദരൻ ഷാഫി മീഡിയവണിനോട് പറഞ്ഞു.

അവശനിലയിലായ സിദ്ദിഖിനെ ഇന്നലെ രാത്രിയോടെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഘം തട്ടിക്കൊണ്ടുപോയ സിദ്ദിഖിന്റെ സഹോദരൻ അൻവർ, സുഹൃത്ത് അൻസാർ എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Full View

Three more arrested in Kasargod expatriate's murder Case

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News