ആദിവാസികളും ദലിതരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നാൽ പുരോഗമനക്കാർക്ക് ഹിന്ദുത്വവാദികളോടില്ലാത്ത ശത്രുത: ടി.എസ് ശ്യാം കുമാർ
ദലിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യ അവകാശ സമരങ്ങളെ സ്വത്വവാദമായി മുദ്ര കുത്തുന്ന പുരോഗമനക്കാരുടെ ഇരട്ടത്താപ്പ് അടിത്തട്ട് ജനത തിരിച്ചറിയുന്നുണ്ടെന്നും ടി.എസ് ശ്യാം കുമാർ പറഞ്ഞു
കോഴിക്കോട്: ആദിവാസികളോ ദലിതരോ രാഷ്ട്രീയ അധികാരത്തിനായി വാദിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുകയും ചെയ്താൽ ഹിന്ദുത്വവാദികളോടില്ലാത്ത ശത്രുതയാണ് പുരോഗമനക്കാർ പെരുമാറുകയെന്ന് ചിന്തകനും അധ്യാപകനുമായ ടി.എസ് ശ്യാം കുമാർ. അടിസ്ഥാനപരമായി ഈ പെരുമാറ്റ രാഷ്ട്രീയം സവർണ സ്വത്വവാദത്തിൽ അധിഷ്ഠിതമാണെന്നും ശ്യാം കുമാർ പറഞ്ഞു.
നാടു മുഴുവൻ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പൊന്നാടയണിയിച്ച് ആദരിക്കും, അഴിമതി വീരൻ എന്ന് വിശേഷിപ്പിച്ച വരെ സ്വന്തം പക്ഷത്ത് ചേർത്തു നിർത്തും, അവർക്കായി ഏക്കർ കണക്കിന് ഭൂമി അനുവദിക്കും, ശബരിമല വിഷയത്തിൽ യൂ-ടേൺ എടുക്കും, സവർണ സംവരണം നടപ്പിലാക്കും, സർവകലാശാലകളിൽ ദലിത് - ആദിവാസി സംവരണം അട്ടിമറിക്കും.. ഇങ്ങനെ സാമൂഹ്യ നീതിയെ അട്ടിമറിക്കുന്നവർ വംശീയ വിദ്വേഷ പ്രചാരകർക്ക് മതേതര സാക്ഷ്യപത്രവും നൽകും.
അതേസമയം ശൂദ്രസേവാ സംഘങ്ങളുടെ ആവശ്യത്തെ ദേശീയവാദമായും ദലിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യ അവകാശ സമരങ്ങളെ സ്വത്വവാദമായും മുദ്ര കുത്തുന്ന ഏർപ്പാടിന് പിന്നിലുള്ള പുരോഗമനക്കാരുടെ ഇരട്ടത്താപ്പ് അടിത്തട്ട് ജനത തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ ശൂദ്രരാഷ്ട്രീയക്കാരെയും വംശീയപ്രചാരകരെയും സേവിക്കുന്നവരുടെ സ്വത്വവാദ ചാപ്പ ഇനിയിവിടെ ചെലവാകാൻ പോകുന്നില്ലെന്നും ശ്യാം കുമാർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.