കനത്ത മഴ: സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരും

Update: 2022-08-02 16:24 GMT
Advertising

തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യപിച്ചു. കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, ഇടുക്കി,പത്തനംതിട്ട,പാലക്കാട്,വയനാട്,കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. 

അതേസയമയം സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് റെഡ് അലർട്ട്. അതേസമയം മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. തുടർച്ചയായ ഇത്തരത്തിലുള്ള മഴ ലഭിക്കുകയാണെങ്കിൽ അത് പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിൽ ഓഗസ്റ്റ് 2,3 തീയതികളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ജാഗ്രതയും തയ്യാറെടുപ്പും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ ദുരന്ത സാധ്യത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ്.എല്ലാ ജില്ലകളിലും താലൂക്കുകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങൾ ഇടുക്കി, കോഴിക്കോട് വയനാട്, തൃശൂർ , മലപ്പുറം,എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ ഡിഫെൻസ് സെക്യൂരിറ്റി കോപ്സിന്റെ രണ്ടു യൂണിറ്റ് കണ്ണൂർ പാലക്കാട് ജില്ലകളിലും കരസേനയുടെ ഒരു കോളം തിരുവനന്തപുരം ജില്ലയിലും സജ്ജമാക്കിയിട്ടുണ്ട് . കടൽ അതിപ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നുണ്ട്.  നിലവിൽ സംസ്ഥാനത്ത് 47 ക്യാമ്പുകളിലായി 757 ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News