'ജനങ്ങളോട് പൊലീസ് മാന്യമായി പെരുമാറണം'; വീണ്ടും ഡി.ജി.പിയുടെ സര്‍ക്കുലര്‍

പരിശീലനകാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോയും വീഡിയോയും പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിൽ പറയുന്നു.

Update: 2024-01-30 16:02 GMT
Advertising

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ. ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പരിശീലനകാലത്തേ മാന്യമായി പെരുമാറാനുള്ള ബോധവത്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്‍റെ ഓഡിയോയും വീഡിയോയും പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിൽ പറയുന്നു.

വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കില്‍ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണ്. സഭ്യമായ പദപ്രയോഗങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാരും അതാത് യൂണിറ്റ് മേധാവിമാരും ബോധവത്കരണ ക്ലാസുകള്‍ നടത്തണം.

പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം അവർ നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും സര്‍ക്കുലറിലുണ്ട്. കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊതുജനങ്ങള്‍ക്ക് പൊലീസ് പ്രവര്‍ത്തനത്തിന്‍റെയോ നടപടിയുടെയോ ഓ‍ഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കോര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. അതിനാല്‍ ഇത്തരത്തിൽ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡി.ജി പി ഷെയ്ഖ് ദര്‍വേശ് സാഹിബ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്.ഐയും തമ്മിലുള്ള വാഗ്വാദത്തിന്‍റെ വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഇടപെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് നിര്‍ദേശിച്ചത്. നേരത്തെയും സമാനമായ സർക്കുലർ സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News