വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കഞ്ചാവ് വെച്ച് പക: ഒടുവില്‍ യുവസംരംഭകയുടെ നിരപരാധിത്വം തെളിഞ്ഞു

ശോഭ വിശ്വനാഥിന്‍റെ സുഹൃത്തായ ഹരീഷും സഹായി വിവേകും ചേര്‍ന്ന് സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് വെച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

Update: 2021-06-26 02:38 GMT

തലസ്ഥാനത്ത് യുവസംരംഭകയെ കഞ്ചാവ് കേസില്‍ കുടുക്കിയ സംഭവത്തില്‍ വഴിത്തിരിവ്. സുഹൃത്തായ ഹരീഷ്, സഹായി വിവേക് എന്നിവര്‍ ചേര്‍ന്ന് ശോഭാ വിശ്വനാഥിനെ കഞ്ചാവ് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്ന് ശോഭ വിശ്വനാഥ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 21നാണ് തിരുവനന്തപുരത്ത് കൈത്തറി സംരംഭമായ വീവേഴ്സ് വില്ലേജ് നടത്തുന്ന ശോഭ വിശ്വനാഥിനെതിരെ മ്യൂസിയം പൊലീസും നാര്‍കോട്ടിക്സ് വിഭാഗവും ചേര്‍ന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത്. വീവേഴ്സ് വില്ലേജിന്‍റെ വഴുതയ്ക്കാടുള്ള ഷോപ്പില്‍ നിന്ന് അരക്കിലോയോളം കഞ്ചാവ് കണ്ടെടുത്ത ശേഷമായിരുന്നു പൊലീസ് നടപടി. ശോഭ വിശ്വനാഥിനെ അതേദിവസം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

Advertising
Advertising

കേസില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ശോഭ വിശ്വനാഥ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇവര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക വഴിത്തിരിവ്. ശോഭ വിശ്വനാഥിന്‍റെ സുഹൃത്തായ ഹരീഷും സഹായി വിവേകും ചേര്‍ന്ന് സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ച് വെച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സ്ഥാപനത്തിലെ ജീവനക്കാരിയുടെ സഹായത്തോടെ വിവേകാണ് കഞ്ചാവ് ഒളിപ്പിച്ചത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ഹരീഷ് കേസില്‍ കുടുക്കിയതെന്ന് ശോഭ വിശ്വനാഥ് ആരോപിച്ചു. കേസില്‍ തുടക്കത്തില്‍ നിരപരാധിത്വം തെളിയിക്കാന്‍ പൊലീസ് അവസരം നല്‍കിയില്ലെന്നും ശോഭ വിശ്വനാഥ് പറഞ്ഞു.

Full View

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News