പെരിന്തൽമണ്ണയിൽ ചരിത്രം കുറിച്ച് യുഡിഎഫ്; നഗരസഭയിൽ 30 വർഷത്തെ ഇടത് ഭരണം അവസാനിച്ചു
37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു
Update: 2025-12-13 08:00 GMT
പെരിന്തൽമണ്ണ: മൂന്ന് പതിറ്റാണ്ടിന് ശേഷം പെരിന്തൽമണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാർഡുകളിൽ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളിൽ എൽഡിഎഫും ജയിച്ചു. 1995ൽ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തൽമണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.
10 സീറ്റുകളിൽ ലീഗ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോൺഗ്രസ് സ്ഥാനാർഥികളും ഒരു കോൺഗ്രസ് വിമതനും വിജയം നേടി. എൽഡിഎഫിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ൽ 34 വാർഡുകളിൽ 20 എണ്ണത്തിൽ എൽഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.