അപ്രതീക്ഷിത പരാജയം വിനയായി; അർജന്റീന ആരാധകർക്ക് ട്രോൾ വർഷം

റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദിയെ പോലൊരു ടീമിനു മുന്നിൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം അടിയറവു പറഞ്ഞത് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽമീഡിയ

Update: 2022-11-22 14:50 GMT
Editor : afsal137 | By : Web Desk
Advertising

ഖത്തർ ഫുട്ബോള്‍ ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ അർജന്റീനൻ ആരാധകർക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ വർഷം. അങ്ങ് ഖത്തറിൽ ഫുട്ബോൾ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചായിരുന്നു സൗദിയുടെ പ്രകടനം. ഇങ്ങ് കേരളക്കരയിലാണെങ്കിൽ അർജന്റീനൻ ആരാധകർക്ക് അത് കടുത്ത നിരാശയാണുണ്ടാക്കിയത്.






 അർജന്റീനയുടെ തോൽവി ട്രോൾമഴയായി പ്രവഹിക്കുന്ന കാഴ്ചയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും കാണാനാകുന്നത്. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സൗദിയെ പോലൊരു ടീമിനു മുന്നിൽ മെസ്സി ഉൾപ്പെട്ട അർജന്റീന ടീം അടിയറവു പറഞ്ഞത് നാണക്കേടായെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽമീഡിയ എല്ലായ്‌പ്പോഴും അർജന്റീന പ്രധാനപ്പെട്ട ഏതെങ്കിലും ഒരു കളിയിൽ പരാജപ്പെടുമ്പോൾ സോഷ്യൽമീഡിയയിൽ ട്രോളുകളുടെ പ്രവാഹമാണ്. അർജന്റീന പരാജയപ്പെട്ടാൽ പലപ്പോഴും തോൽവിഭാരം മുഴുവൻ മെസ്സിക്കു മുകളിൽ അടിച്ചേൽപ്പിക്കുന്ന സാഹചര്യവുമുണ്ട്. ഏതായാലും അർജന്റീനൻ ആരാധകർക്ക് ഇന്നത്തെ മത്സരം അത്ര ആവേശമല്ല നൽകിയത്. എങ്കിലും ന്യായീകരണ ടീംസ് സോഷ്യൽ മീഡിയയിൽ തകർക്കുന്നുണ്ട്.




അതേസമയം ലോകകപ്പ് മത്സരത്തിൽ അർജൻറീനയെ അട്ടിമറിച്ച് സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മലപ്പുറം ടൗണിൽ ആരാധകർ തമ്മിൽ കയ്യാങ്കളിയുണ്ടായി. അർജന്റീനയുടെ അപ്രതീക്ഷിത പരാജയം മറ്റു ടീമുകളുടെ ആരാധകർ ആഘോഷമാക്കിയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. കളികാണാൻ അർജന്റീനൻ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലെത്തി മറ്റു ടീമുകളുടെ ആരാധകർ മെസ്സി പടയുടെ പരാജയം ആഘോഷമാക്കുകയായിരുന്നു.

അർജന്റീനൻ ആരാധകരിൽ ഒരാൾ പ്രകോപിതനായതോടെ മറ്റു അർജന്റീനൻ ആരാധകരും സംഘടിക്കുകയാണുണ്ടായത്. ആരാധകർ തമ്മിലുള്ള വാക്കുതർക്കം അൽപ്പസമയം നീണ്ടുനിന്നു. കളിയുടെ ആദ്യ പകുതിയിൽ മെസ്സിയുടെ പെനാൽട്ടി ഗോളിൽ മുന്നിട്ടു നിന്നിരുന്ന അർജൻറീനയെ രണ്ടാം പകുതിയിൽ സൗദി നിഷ്പ്രഭമാക്കുകയായിരുന്നു. രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. എട്ടു മിനുട്ട് അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.

തുടർച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അർജൻറീനയുടെ കുതിപ്പിനാണ് അവർ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരിൽ കുതിർത്തത്. പല അവസരങ്ങൾ ലഭിച്ചെങ്കിലും അർജൻറീനയ്ക്ക് മുതലാക്കാനായില്ല. 80ാം മിനുട്ടിൽ അർജൻറീനയ്ക്ക് ലഭിച്ച ഫ്രീകിക്ക് മെസ്സി പുറത്തേക്കാണടിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് അർജൻറീനയ്ക്ക് പെനാൽട്ടി ലഭിച്ചത്. തുടർന്ന് നായകൻ മെസ്സി നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്‌സൈഡ് റഫറി ഓഫ്‌സൈഡ് കൊടിയുയർത്തി. 27ാം മിനുട്ടിൽ ലൗറ്റാരോ മാർട്ടിനെസ സൗദി ഗോളിയെ മറികടന്നു വലകുലുക്കി. പക്ഷേ അപ്പോഴും വാർ കെണിയിൽ കുരുങ്ങി. പിന്നീട് മറ്റൊരു ഓഫ്‌സൈഡ് കൊടി അർജൻറീനക്കെതിരെ ഉയർന്നു. മാർട്ടിനൻസിനെതിരെ തന്നെയായിരുന്നു ഇക്കുറിയും വാർ വാൾ വീശിയത്. ഇന്ന് ഗോൾ നേടിയതോടെ ലയണൽ മെസ്സി അർജൻറീനയുടെ ഏറ്റവും പ്രായം കൂടിയ രണ്ടാം ലോകകപ്പ് ഗോൾ സ്‌കോററായി. 35 വർഷവും 151 ദിവസവുമാണ് ഫുട്‌ബോൾ ഇതിഹാസത്തിന്റെ വയസ്സ്. അർജൻറീനയുടെയും സൗദിയുടേയും ലൈനപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News