ഗവർണറുടെ അനുമതിയില്ല; കാലിക്കറ്റ് സര്‍വകലാശാലാ സിൻഡിക്കേറ്റ് ബില്ലുമായി സർക്കാർ മുന്നോട്ട്

പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കി ബിൽ പാസാക്കുന്നതെന്ന ആരോപണം ശക്തമാണ്

Update: 2023-02-25 01:49 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: ഗവർണറുടെ അനുമതിയില്ലാതെ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്ലുമായി സർക്കാർ മുന്നോട്ട്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന തിങ്കളാഴ്ച നിയമസഭയിൽ ഭേദഗതിബില്ല് അവതരിപ്പിക്കും. ചാൻസലറുടെ അനുമതിയില്ലാതെ വോട്ടിനിട്ട് പാസാക്കാൻ കഴിയാത്തതിനാൽ ബില്ലിൽ മാറ്റംവരുത്തുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് ഭേദഗതിബില്ലിലൂടെ സിൻഡിക്കേറ്റ് അംഗങ്ങളെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. താൽക്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബിൽ തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് കാട്ടി സമയക്രമ പട്ടികയും ബില്ലും പ്രസിദ്ധപ്പെടുത്തി.

Advertising
Advertising

സർക്കാരിന്‍റെ സഞ്ചിതനിധിയിൽനിന്ന് അധികതുക ചെലവാക്കേണ്ടതുണ്ടെന്ന് ബില്ലിന്‍റെ ധനകാര്യ മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നതിന് ഗവർണറുടെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്. അനുമതി ചോദിച്ച് സർക്കാർ രാജ്ഭവനു കത്ത് നൽകിയെങ്കിലും ഗവർണർ ആവശ്യം അംഗീകരിച്ചില്ല.

പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കി ബിൽ പാസാക്കുന്നതെന്ന ആരോപണവും ശക്തമാണ്. ധനകാര്യ മെമ്മോറാണ്ടത്തിൽ അധികതുക ചെലവാക്കേണ്ടതില്ലെന്ന് മാറ്റംവരുത്തി ബിൽ നിയമസഭയിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.

Summary: The Kerala government to move forward with a bill to form the Syndicate at University of Calicut without the Governor's approval

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News