"നവകേരളം സിപിഎമ്മിന്, സാധാരണക്കാർക്ക് ദുരിതകേരളം": വി.ഡി സതീശൻ

അഴിമതി സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ്

Update: 2023-11-17 07:35 GMT
Advertising

തിരുവനന്തപുരം: സർക്കാരിന്റെ നവകേരള സദസ്സിന് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നവകേരള സദസ്സ് തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണമാണെന്നും അഴിമതി സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ നികുതിപ്പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ഭയാനക സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ട പിണറായി വിജയനും മന്ത്രിമാരും കോടികൾ ചെലവിട്ട് നടത്തുന്ന നവകേരള സദസും ആഡംബര ബസ് യാത്രയും ജനവിരുദ്ധ സർക്കാരിന്റെ അശ്ലീല കെട്ടുകാഴ്ചയായി മാത്രമെ കേരള ജനത വിലയിരുത്തൂ. സാധാരണക്കാർ ദുരിത ജീവിതം നയിക്കുമ്പോൾ കേരളീയവും നവകേരള സദസും സി.പി.എമ്മിനും പാർട്ടി ബന്ധുക്കൾക്കും മാത്രമുള്ളതാണ്.

ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് കർഷകർ ആത്മഹത്യ ചെയ്തു. നാലു മാസത്തെ ക്ഷേമ പെൻഷൻ മുടങ്ങിയ ഗതികേടിൽ വന്ദ്യവയോധികർ പിച്ചച്ചട്ടിയുമായി തെരുവിൽ ഇറങ്ങുമ്പോഴാണ് സർക്കാരും സി.പി.എമ്മും 'ഹാപ്പിനെസ്' ആഘോഷിക്കുന്നത്. നിലവിലുണ്ടായിരുന്ന കൂര പൊളിച്ച് ലൈഫ് മിഷൻ വീടിന് തറ കെട്ടി ഒന്നും രണ്ടും ഗഡു ധനസഹായം ലഭിക്കാതെ പതിനായിരത്തോളം പാവങ്ങളെയാണ് ഇവർ പെരുവഴിയിലാക്കിയത്. കെ.എസ്.ആർ.ടി.സി പെൻഷൻകാരെയും ജീവനക്കാരെയും പട്ടിണിയിലാക്കി. വിലക്കയറ്റം പിടിച്ച് നിർത്തേണ്ട സപ്ലൈകോയെ അവശ്യസാധനങ്ങൾ പോലും ലഭ്യമല്ലാത്ത തരത്തിലേക്ക് തകർത്തു. സർക്കാർ ജീവനക്കാർക്കുള്ള ഡി.എ കുടിശിക എന്ന് നൽകുമെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഡോസൾഫാൻ ദുരിത ബാധിതർ, കുടുംബശ്രീ പ്രവർത്തകർ, കാരുണ്യയിൽ ചികിത്സാ സഹായം കാത്തിരിക്കുന്ന ആയിരങ്ങൾ. ഇത്രയും സാധാരണക്കാർ ദുരിതപർവത്തിൽ നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നാട് മുടിച്ചുള്ള യാത്ര.

പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എൽ.ഡി.എഫും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പ്രചരണമാണ് നവകേരള സദസ്. പക്ഷെ അത് ജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് സംഘടിപ്പിക്കുന്നത് അധികാരത്തിന്റെ ധാർഷ്ട്യവും ജനങ്ങളെ പരിഹസിക്കലുമാണ്. അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഈ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News