'അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്'; പി.സി ജോർജിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ബിജെപി പി.സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി

Update: 2022-05-01 15:22 GMT
Advertising

പി.സി ജോർജിന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്നും ഇത്തരം പരാമർശം മുമ്പും നടത്തിയിട്ടുണ്ടെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയാൾ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും തനിക്കെതിരെയും സമുദായത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പി.സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിച്ചിരിക്കുകയാണ്. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ഇന്ന് പുലർച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി.സി. ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആർ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ഡി.ജി.പി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.

Vellapally Nadeshan criticizes PC George

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News