'ജാതി പറഞ്ഞ് പോരടിച്ചാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവും'; എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് വെള്ളാപ്പള്ളി

എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിൻ്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്

Update: 2026-02-03 04:05 GMT

ആലപ്പുഴ: നാളുകളുടെ ആയുസ്സിനൊടുവില്‍ തകര്‍ന്ന എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നില്‍ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ തന്നെ വര്‍ഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ. അത്തരമൊരു ദുരവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങള്‍ വീണ്ടും തുടങ്ങിവെച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ -മുഖപ്രസംഗത്തില്‍ പറയുന്നു.

പത്മഭൂഷണ്‍ തികച്ചും അപ്രതീക്ഷിതമായി വന്ന അംഗീകാരമാണെന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും തളര്‍ന്നുകിടന്ന ഒരു ജനവിഭാഗത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ജീവിതം സമര്‍പ്പിച്ചത്. ശ്രീനാരായണ ഗുരുദേവനും ഡോ. പി. പല്‍പ്പുവും കുമാരനാശാനും ഏറ്റെടുത്ത ദൗത്യത്തിന്റെ ഏറ്റവും അറ്റത്തുള്ള കണ്ണിയാണ് താനെന്നും വെള്ളാപ്പള്ളി മുഖപ്രസംഗത്തില്‍ അവകാശപ്പെടുന്നു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News