'ഒരു പ്രശ്നങ്ങളിലും ഉൾപ്പെട്ട ആളല്ല അഫാൻ, സാമ്പത്തിക പ്രശ്നമുള്ളതായി അറിയില്ല'; പ്രതിയുടെ പിതാവ്
അത് കൊലയ്ക്ക് കാരണമാകില്ല
തിരുവനന്തപുരം: ഒരു പ്രശ്നങ്ങളിലും ഉൾപ്പെട്ട ആളല്ല അഫാനെന്ന് പിതാവ് മീഡിയവണിനോട് പറഞ്ഞു. ഡിഗ്രിക്ക് പോയെങ്കിലും പാസായില്ല. തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്. അത് കൊലയ്ക്ക് കാരണമാകില്ല. അഫാന് സാമ്പത്തിക പ്രശ്നമുള്ളതായി അറിയില്ലെന്നും ഏഴു വർഷമായി താൻ നാട്ടിൽ പോയിട്ടില്ലെന്നും പിതാവ് മീഡിയവണിനോട് പറഞ്ഞു. സൗദി ദമാമിലാണ് അഫാന്‍റെ പിതാവ്.
അഫാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലാണ് നടപടി. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
കൊല ചെയ്യാൻ ഉപയോഗിച്ച ആയുധത്തെക്കുറിച്ചും കൊലയ്ക്ക് പിന്നിലുള്ള കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തും. കൊല്ലപ്പെട്ട അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
പ്രതി അഫാന്‍റെ സഹോദരൻ 8-ാം ക്ലാസ് വിദ്യാർഥി അഫ്സാൻ (13), പെൺസുഹൃത്ത് ഫർസാന (23), പിതൃസഹോദരൻ എസ്.എൻ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സൽമാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.