കെ.എം ബഷീർ‍ കൊലക്കേസ്; ശ്രീറാമിനെ സിവിൽ സർവീസിൽ നിന്നും നീക്കണമെന്ന പരാതി ഫയലിൽ സ്വീകരിച്ച് വിജിലൻസ് കമ്മീഷൻ

ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കെ.എം ബഷീർ‍ കൊലക്കേസിൽ‍ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ പറയുന്നു.

Update: 2022-09-15 11:38 GMT
Advertising

ന്യൂഡൽഹി: ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. കെ.എം ബഷീർ കൊലക്കേസില്‍ തെളിവു നശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന പരാതിയാണ് ഫയലിൽ സ്വീകരിച്ചത്. എൽ‍.ഡി.എഫ് ഘടക കക്ഷിയായ എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് ശ്രീറാമിനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനെ സമീപിച്ചത്.

അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാം വെങ്കിട്ടരാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തോട് നിർദേശിക്കണമെന്നും ക്രിമിനൽ കേസ് പ്രതിയായിരിക്കെ നിയമവിരുദ്ധമായി ജോയൻ്റ് സെക്രട്ടറി റാങ്കിലേക്ക് നൽകിയ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സലീം മടവൂർ പരാതി നൽ‍കിയത്. പരാതി വിശദമായി പരിശോധിച്ചതിൽ അതിൽ ഉന്നയിച്ച വിഷയങ്ങൾ കമ്മീഷൻ്റെ പരിഗണനാ വിഷയങ്ങൾക്ക് വിധേയമായതിനാൽ ഫയലിൽ സ്വീകരിക്കുന്നുവെന്ന് ഉത്തരവിൽ പറയുന്നു.

പാതിരാത്രിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകനായ സിറാജ് ബ്യൂറോ ചീഫ് കെ.എം ബഷീറിൻ്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ദുരുപയോഗം ചെയ്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തി. ഭാവിയിൽ ജില്ലാ മജിസ്ട്രേട്ടിൻ്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ല. സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരുന്ന ശ്രീറാം വെങ്കട്ടറാമിനെ തിരിച്ചെടുത്തത് ജോയൻ്റ് സെക്രട്ടറി റാങ്കിലാണ്. ഇത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിൻ്റെ ഓഫീസ് മെമ്മോറാണ്ടം OM 20011/5/90-Estt (D) Dated 4.11.1992ൻ്റെയും ഉത്തരവ് നമ്പർ 20011/4/92- AlS-ll Dated 28/3/2000ൻ്റെയും പരസ്യമായ ലംലനമാണ്. 


ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയിൽ മൂന്നു തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നും പറയുന്നു. എന്നാൽ ശ്രീറാം വെങ്കട്ടരാമൻ ഡി.പി.സിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങൾ നഗ്നമായി ലംഘിച്ച് ആരോഗ്യ വകുപ്പിൽ ജോയന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി.

താൽക്കാലിക പ്രമോഷൻ പോലും പൊതുജന താൽപര്യം, കുറ്റകൃത്യത്തിൻ്റെ ഗൗരവ സ്വഭാവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചുവേണമെന്ന സർക്കാർ ഉത്തരവുകളും ഡി.പി.സി കാറ്റിൽ പറത്തുകയും കേസിലെ സാക്ഷികൾ ജോലി ചെയ്തിരുന്ന ആരോഗ്യ വകുപ്പിൽ നിയമിക്കുകയും ചെയ്തു. ഇത് നിയമ വിരുദ്ധമാണ്. സർക്കാർ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും പരാതിയിൽ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News