Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കൊച്ചിയിൽ വെർച്വൽ അറസ്റ്റ് തട്ടിപ്പിൽ സ്ത്രീക്ക് നഷ്ടപെട്ടത് രണ്ടുകോടി 88 ലക്ഷത്തിലധികം രൂപ. മട്ടാഞ്ചേരി സ്വദേശിയായ 59 കാരിക്കാണ് പണം നഷ്ടപ്പെട്ടത്. ജെറ്റ് എയർവേയ്സ് മുൻ സിഇഒ നരേഷ് ഗോയേലിൻ്റെ തട്ടിപ്പിൽ പങ്കാളിയെന്ന് പറഞ്ഞായിരുന്നു കോൾ.
കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സുപ്രിംകോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു തട്ടിപ്പ്. പിഴയൊടുക്കിയാല്‍ നടപടികള്‍ അവസാനിക്കുമെന്നും തട്ടിപ്പുകാർ പറഞ്ഞു.
തുടര്‍ന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് താന്‍ കബളിക്കപ്പെട്ടുവെന്ന് മനസിലായ വീട്ടമ്മ പൊലീസില് പരാതി നൽകി. സംഭവത്തിൽ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.