ആത്മഹത്യകുറിപ്പ് എഴുതി വെച്ചാണ് വിസ്മയ ആത്മഹത്യ ചെയ്തത്; പ്രതി കിരണിന്റെ പിതാവ് കൂറുമാറി

നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി പിള്ള പറഞ്ഞിരുന്നില്ല

Update: 2022-01-31 14:38 GMT
Advertising

വിസ്മയ കേസിലെ പ്രധാന പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറു മാറിയതായി കോടതി. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ പിള്ള മൊഴി നല്‍കി.

കുറിപ്പ് താന്‍ പൊലീസിന് കൈമാറിയെന്നും കോടതിയില്‍ പിള്ള മൊഴി നല്‍കി. ഇതോടെയാണ് പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.നേരത്തെ പൊലീസിനു നല്‍കിയ മൊഴിയിലും മാധ്യമങ്ങള്‍ക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി പിള്ള പറഞ്ഞിരുന്നില്ല.

കഴിഞ്ഞ ജൂണ്‍ 21 നാണ് ഭര്‍തൃഗൃഹത്തിലെ ശുചിമുറിയില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ത്രീധന പീഡനം കൊണ്ടുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കിരണ്‍കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

സ്ത്രീധനമായി ലഭിച്ച കാര്‍ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചു വെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 102 സാക്ഷികളും, 92 റെക്കോഡുകളും 56 തൊണ്ടിമുതലുകളും ഉള്‍പ്പെടുന്നതാണ് പൊലീസ് കുറ്റപത്രം. 507 പേജുള്ള കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകളാണ് ഉള്ളത്. 


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News