അനുകൂല തീരുമാനമില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം: വ്യാപാരി വ്യവസായി ഏകോപനസമിതി

കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

Update: 2021-07-12 08:46 GMT

വ്യാപാരങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍. മന്ത്രി എം.വി ഗോവിന്ദനുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബാരിക്കേഡുകള്‍ മറികടന്ന് വ്യാപാരികള്‍ മിഠായിത്തെരുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് നീക്കി. യുവജന സംഘടനകളും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. 15 ഓളം പേരെ അറസ്റ്റ് ചെയ്തു.

Advertising
Advertising

കോഴിക്കോട് നഗരം സി കാറ്റഗറിയിലാണ്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഇവിടെ തുറക്കാന്‍ അനുമതി. വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. വിഷയം പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമരക്കാരുടേത് പ്രകോപനപരമായ സമീപനമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കോഴിക്കോട് നഗരത്തിലാണ്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വേണം സമരങ്ങള്‍ നടത്താന്‍. സംഘര്‍ഷമല്ല സമവായമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News