വാളയാര്‍ ആൾക്കൂട്ടക്കൊല; അന്വേഷണത്തിന് പ്രത്യേക സംഘം, പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആര്‍ പുതുക്കും
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ
പാലക്കാട്: വാളയാര്‍ ആൾക്കൂട്ട കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ . ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആര്‍ പുതുക്കും.
ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ പറഞ്ഞു.
രാം നാരായണന്‍റെ കുടുംബത്തിന് 10 ലക്ഷത്തിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സഹായം നൽകുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ രാംനാരായണന്‍റെ കുടുംബവുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രിയുടെ ഉറപ്പുലഭിച്ച സാഹചര്യത്തിൽ മൃതദേഹം ഏറ്റുവാങ്ങുമെന്ന് കുടുംബം അറിയിച്ചു.
അതിനിടെ കേസിന്‍റെ റിമാന്‍ഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിപ്പോർട്ടിൽ പരാമർശം. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. ഛത്തീസ്ഗഢ് സർക്കാർ ആൾക്കൂട്ട കൊലയുടെ കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ട്. ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണ്‍ ഭയ്യ എന്ന 31കാരനെയാണ് മണിക്കൂറുകളോളം തടഞ്ഞുവച്ച് പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കള്ളന്‍ എന്ന് ആരോപിച്ചാണ് പ്രതികള്‍ രാംനാരായണിനെ തടഞ്ഞുവച്ചത്. തുടര്‍ന്ന് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.