'സുന്നത്ത് കഴിച്ചു എന്നതാണോ ഷംസീറിന്റെ പ്രത്യേകത? ഹിന്ദുക്കൾ എല്ലാ കാലവും ഇങ്ങനെത്തന്നെ നിൽക്കില്ല'; സ്പീക്കർക്കെതിരെ കൊലവിളിയുമായി യുവമോർച്ച നേതാവ്

ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന് ആരോപിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സ്പീക്കർ ഷംസീറിനെതിരെ പരാതി നൽകാൻ വി.എച്ച്.പി തീരുമാനിച്ചിട്ടുണ്ട്.

Update: 2023-07-25 08:37 GMT
Editor : Shaheer | By : Web Desk

സ്പീക്കര്‍ എ.എന്‍ ഷംസീര്‍, കെ. ഗണേഷ്

Advertising

കണ്ണൂർ: സ്പീക്കർ എ.എൻ ഷംസീറിനെതിരെ വംശീയാധിക്ഷേപവും കൊലവിളിയുമായി യുവമോർച്ച നേതാവ്. ഷംസീർ സ്പീക്കറായ ശേഷം നിയമസഭാ ഓഫീസിനുള്ളിൽനിന്ന് ഹൈന്ദവരൂപങ്ങളെല്ലാം നീക്കിയതായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് വിമർശിച്ചു. സുന്നത്ത് കഴിച്ചുവെന്നതാണോ ഷംസീറിന്റെ പ്രത്യേകതയെന്നും ഗണേഷ് അധിക്ഷേപിച്ചു.

'നിയമസഭയുടെ അകത്ത് ഹിന്ദുവിശ്വാസ പ്രമാണപ്രകാരമുള്ള കൊത്തുപണികളും രൂപങ്ങളും ചിത്രങ്ങളും നിലവിളക്കുമെല്ലാമുണ്ടായിരുന്നു. ഇത്തരം ഹിന്ദു വിശ്വാസങ്ങളെ പ്രചരിപ്പിക്കുന്ന ഒന്നും സഭയ്ക്കകത്തു വേണ്ടെന്നാണ് ഷംസീർ സ്പീക്കറായി വന്ന സമയത്ത് പറഞ്ഞത്.'-ഗണേഷ് പറഞ്ഞു.

എം.ബി രാജേഷിനും ശ്രീരാമകൃഷ്ണനുമില്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത്. സുന്നത്ത് കഴിച്ചു എന്ന പ്രത്യേകതയാണോ? അങ്ങനെയാണെങ്കിൽ ഹിന്ദു മതവിശ്വാസങ്ങളെ എല്ലാ കാലത്തും ഇത്തരത്തിൽ ധിക്കരിക്കരുത്. ജോസഫ് മാഷിന്റെ കൈ പോയ പോലെ ഷംസീറിന്റെ കൈ പോലില്ലെന്നു നിങ്ങൾക്ക് ഉറപ്പുണ്ടാകും. പക്ഷെ, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെത്തന്നെ നിന്നുകൊള്ളണമെന്ന് ഷംസീർ ഒരിക്കലും കരുതരുതെന്നാണ് പറയാനുള്ളത്.

ഷംസീർ എത്രയും പെട്ടെന്ന് ഹിന്ദു മതവിശ്വാസങ്ങളെയും ആചാരങ്ങളെയും മോശപ്പെടുത്തിയതിനു മാപ്പുപറയണം. ഇല്ലെങ്കിൽ തെരുവിൽ നേരിടുമെന്നും കെ. ഗണേഷ് മുന്നറിയിപ്പ് നൽകി.

ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പർധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നും ആരോപിച്ച് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സ്പീക്കർ ഷംസീറിനെതിരെ പരാതി നൽകാൻ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. സ്പീക്കറെ സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും നിവേദനം നൽകാനും പ്രതിഷേധ പരിപാടികൾ നടത്താനും നീക്കമുണ്ട്. ഇന്നലെ തിരുവനന്തപുരം ജില്ലാ ബി.ജെ.പി വൈസ് പ്രസിഡന്റ് ആർ.എസ് രാജീവ് സിറ്റി പൊലീസ് കമ്മിഷണർക്ക് ഷംസീറിനെതിരെ പരാതി നൽകിയിരുന്നു.

Full View

ജൂലൈ 21ന് കുന്നത്തുനാട് മണ്ഡലത്തിൽ നടന്ന ഒരു പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും രംഗത്തുള്ളത്. ശാസ്ത്ര സാങ്കേതികരംഗത്തെ നേട്ടങ്ങൾക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണു കുട്ടികളെ ഇപ്പോൾ പഠിപ്പിക്കാൻ നീക്കം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു. എന്നാൽ, ആദ്യ വിമാനം പുഷ്പകവിമാനമാണെന്ന് സ്ഥാപിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്നും പ്രസംഗത്തിൽ അദ്ദേഹം വിമർശിച്ചിരുന്നു.

Summary: Yuva Morcha Kerala state general secretary K Ganesh threatens the Speaker AN Shamseer

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News