പുതിയ പരസ്യ നിയമങ്ങളുമായി കുവൈത്ത്
പരസ്യ മാധ്യമം, പരസ്യ സ്ഥലം, ഇലക്ട്രോണിക് ബിൽബോർഡുകൾ എന്നിവക്ക് പുതിയ നിർവചനങ്ങൾ കൊണ്ടുവരും
കുവൈത്ത് സിറ്റി: കുവൈത്തിൽ പരസ്യനിയമങ്ങളിൽ വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ. പരസ്യനിയമങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തുന്നതിനുള്ള സമഗ്ര പഠനം പൂർത്തിയാക്കിയ കുവൈത്ത് മുനിസിപ്പാലിറ്റി, പരിഷ്കരിച്ച കരട് അന്തിമ അംഗീകാരത്തിനായി മുനിസിപ്പൽ കൗൺസിലിന് കൈമാറാൻ ഒരുങ്ങുകയാണ്. ഭേദഗതിയിൽ പുതിയ പിഴകൾ, സാങ്കേതിക നിർവചനങ്ങൾ, പ്രവർത്തന മാർഗനിർദേശങ്ങൾ എന്നീ സുപ്രധാന മാറ്റങ്ങൾ ഉൾപ്പെടുന്നുണ്ട്. ലൈസൻസില്ലാതെ സാമൂഹിക പരിപാടികൾ പ്രോത്സാഹിപ്പിച്ചാൽ, ലൈസൻസ് പുതുക്കാതിരുന്നാൽ വ്യക്തികളോ കമ്പനികളോ 100 കുവൈത്ത് ദിനാർ മുതൽ 500 കുവൈത്ത് ദിനാർ വരെ പിഴയടക്കേണ്ടി വരും.
ബിസിനസുമായി ബന്ധപ്പെട്ടതോ നിരോധിക്കപ്പെട്ടതോ ആയ ഉള്ളടക്കമുള്ള പരസ്യം അനുമതിയില്ലാതെ ചെയ്താൽ 500 മുതൽ 3,000 കുവൈത്ത് ദിനാർ വരെ പിഴ ഈടാക്കും. ലൈസൻസില്ലാതെ വാണിജ്യപരമായ പരസ്യങ്ങൾ സ്ഥാപിച്ചാൽ 3,000 മുതൽ 5,000 കുവൈത്ത് ദിനാർ വരെ പിഴയൊടുക്കേണ്ടി വരും. പരസ്യവുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾക്ക് ഭേദഗതിയിൽ പുതിയ നിർവചനങ്ങൾ നൽകുന്നുണ്ട്. പരസ്യ മാധ്യമം, പരസ്യ സ്ഥലം, ഇലക്ട്രോണിക് ബിൽബോർഡുകൾ എന്നിവക്കാണ് നിർവചനങ്ങൾ പുനർനിർണയിച്ചത്. ബിൽബോർഡുകളിൽ കൂടുതൽ തിളക്കമുള്ളവയും അരോചകം തോന്നുന്നവയും പാടില്ലെന്നും ഉയരം ഏഴു മീറ്ററിലധികം ഉണ്ടാകരുതെന്നും ഭേദഗതിയിൽ പറയുന്നുണ്ട്.