രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം മമത ആശുപത്രി വിട്ടു; വീൽചെയറിൽ വീട്ടിലേക്ക്
48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു
ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. 48 മണിക്കൂർ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും മമതയുടെ അഭ്യർഥന മാനിച്ച് ഡിസ്ചാർജ് ചെയ്യുകയായിരുന്നു. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് മമത ആശുപത്രി വിട്ടത്.
നന്ദിഗ്രാമിലെ പ്രചാരണത്തിനിടെയാണ് മമതക്ക് നേരെ ആക്രമണമുണ്ടായത്. കാലിനും മുഖത്തും പരിക്കേറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊൽക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയതായിരുന്നു മമത.
കാറിലേക്ക് കയറുന്നതിനിടെ നാലോ അഞ്ചോ പുരുഷന്മാര്‍ വന്ന് തള്ളുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. അടുത്തൊന്നും പൊലീസുകാര്‍ ആരും ഇല്ലായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും മമത പ്രതികരിച്ചിരുന്നു.