സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക
വീട്ടമ്മമാർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക പുറത്തിറക്കി. വീട്ടമ്മമാർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. മുഖ്യമന്ത്രി മമതാ ബാനാർജിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തീ പാറും പോരാട്ടം നടക്കുന്ന ബംഗാളില്‍ തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ വാഗ്ദാനങ്ങളാണ് തൃണമുല്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികള്‍ എന്ന് സൂചിപ്പിച്ചാണ് മമത ബാനര്‍ജി പ്രകടന പത്രിക പുറത്തിറക്കിയ്ത്.
അര്‍ഹരായവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വീടുകളിലെത്തിക്കും. വനിതകള്‍ക്ക് എല്ലാ മാസവും 500 രൂപ ഉറപ്പാക്കും. വിധവാ പെന്‍ഷന്‍ 1000 ആയി ഉയര്‍ത്തും. യുവാക്കളെ ലക്ഷ്യമിട്ടും നിരവധി പ്രഖ്യാപനങ്ങളുണ്ട്. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കും. കുറഞ്ഞത് അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. വിദ്യാര്‍ഥികള്‍ക്കായും നിരവധി പദ്ധതികള്‍ പ്രകടന പത്രികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
കാലിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പ്രകടനപത്രിക മമത പുറത്തിറക്കിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രകടനപത്രിക പുറത്തിയത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് പറഞ്ഞ എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ പാലിച്ചു. ദേശീയ അന്തര്‍ദേശിയ അംഗീകാരങ്ങള്‍ സര്‍ക്കാറിനെ തേടിയെത്തിയ കാര്യവും മമത ഓര്‍മ്മിപ്പുച്ചു. അതേ സമയം തൃണമൂലിന്‍റെ വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.