'സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും'; സ്വകാര്യത നയംമാറ്റത്തിൽ വിശദീകരണവുമായി വാട്ട്‌സ്ആപ്പ്
വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വിശദീകരണത്തിൽ പറയുന്നു
സ്വകാര്യത നയംമാറ്റത്തിൽ വിശദീകരണവുമായി വാട്ട്‌സ്ആപ്പ്. വാട്സാപിലെ സന്ദേശങ്ങളുടെ ഉള്ളടക്കം സുരക്ഷിതമായിരിക്കുമെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ലെന്നും വാട്ട്‌സ്ആപ്പ് വിശദീകരണത്തിൽ പറയുന്നു. സ്വകാര്യത നയത്തിൽ മാറ്റം വരുന്നതോടെ പല വാട്ട്‌സ്ആപ്പ് ഉപയോഗക്താക്കളും ആശങ്കയിലാണ്.
ഇന്ത്യയിൽ വാട്സാപ് പിന്നിലാകുകയും സിഗ്നലിലേക്ക് ഉപഭോക്താക്കളുടെ കുത്തൊഴുക്ക് തുടരുകയുമാണ്. നിരവധി അഭ്യൂഹങ്ങള്‍ക്കിടയിലും വാട്ട്‌സ് ആപ്പ് ഒന്നും പ്രതികരിക്കാത്തത് വിമർശനങ്ങൾക്കിടയാക്കി. അതിനിടെയാണ് മൗനം വെടിഞ്ഞ് വാട്ട്‌സ്ആപ്പ് രംഗത്തുവന്നിരിക്കുന്നത്. പ്രചരിക്കുന്ന കാര്യങ്ങളില്‍ പലതും കിംവദന്തികളാണെന്നാണ് വാട്ട്‌സ്ആപ്പ് വാദം. സുഹൃത്തുക്കളുമായോ ഗ്രൂപ്പിലോ നടത്തുന്ന ആശയവിനിമയം സുരക്ഷിതമായിരിക്കുമെന്നും ഈ സന്ദേശങ്ങള്‍ എന്‍റ് റ്റു എന്‍റ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരുമെന്നും വാട്സാപ് വ്യക്തമാക്കി.
വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ ഉപഭോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങളോ കോളുകളോ കാണാന്‍ സാധിക്കില്ല. വിളിക്കുകയും സന്ദേശമയക്കുകയും ചെയ്യുന്ന എല്ലാവരുടെയും വിവരങ്ങള്‍ വാട്‌സാപ്പ് സൂക്ഷിക്കില്ല. ഷെയര്‍ ചെയ്യുന്ന ലൊക്കേഷന്‍ വാട്‌സാപ്പിനോ ഫെയ്‌സ്ബുക്കിനോ കാണാന്‍ കഴിയില്ല. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സ്വകാര്യമായി തന്നെ തന്നെ നിലനിൽക്കും തുടങ്ങിയവയാണ് വാട്സാപിന്‍റെ വിശദീകരണങ്ങൾ. അതേസമയം വിമര്‍ശകര്‍ ഉന്നയിക്കുന്ന ആശങ്കകളില്‍ പലതിനും വാട്സാപ് വിശദീകരണം നൽകുന്നില്ല.