16കാരിയെ ആറുമാസത്തോളം കൂട്ടബലാത്സംഗം ചെയ്തു; ഏഴുപേർക്കെതിരെ കേസ്
പെൺകുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്
ഹരിയാനയിൽ 16 വയസുകാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ ഏഴുപേർക്കെതിരെ കേസ്. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് നടപടി. പെൺകുട്ടിക്ക് ആരോഗ്യസംബന്ധമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആറുമാസമായി ഏഴുപേർ ചേർന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. ബലാത്സംഗ വിവരം പുറത്തുപറഞ്ഞാൽ കുടുംബത്തെയും പെൺകുട്ടിയെയും കൊന്നുകളയുമെന്നായിരുന്നു ഭീഷണി. പെൺകുട്ടിയുടെ വീടിനടുത്ത് പലചരക്ക് കട നടത്തുന്ന സത്യനാരായണൻ, മകൻ രവീന്ദർ തുടങ്ങി അയൽവാസികൾക്കെതിരെയാണ് കേസ്. പ്രതികളിൽ രണ്ടുപേർ 52 നും 53 നും ഇടയിൽ പ്രായമുള്ളവരും മറ്റുള്ളവർ 30 നും 35 നും ഇടയിൽ പ്രായമുള്ളവരുമാണ്.
സത്യനാരായണന്‍റെ കടയിൽനിന്നാണ് പെൺകുട്ടിയുടെ കുടുംബം പലചരക്ക് സാധനങ്ങൾ വാങ്ങുന്നത്. പെൺകുട്ടി കടയിൽ പോയപ്പോഴായിരുന്നു ആദ്യ അതിക്രമം. പിന്നീട് ഭീഷണിപ്പെടുത്തി നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.