ഹൈദരാബാദിലെ ചുവരുകള്‍ ഇനി വിദ്യാര്‍ത്ഥികളുടെ കാന്‍വാസ്

Update: 2017-08-28 00:30 GMT
Editor : Trainee
ഹൈദരാബാദിലെ ചുവരുകള്‍ ഇനി വിദ്യാര്‍ത്ഥികളുടെ കാന്‍വാസ്

ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളുടെ കാന്‍വാസ് ആണ് കോര്‍പ്പറേഷനിലെ ചുമരുകളിപ്പോള്‍

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നിറം മങ്ങിയ ചുവരുകള്‍ അപ്രത്യക്ഷമായി തുടങ്ങി. ഒട്ടുമിക്ക ചുമരുകളും ചായം പൂശി ചിത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളുടെ കാന്‍വാസ് ആണ് കോര്‍പ്പറേഷനിലെ ചുമരുകളിപ്പോള്‍. നിറം മങ്ങിയതും വൃത്തിഹീനവുമായ ചുമരുകളെ ചിത്രങ്ങള്‍കൊണ്ട് നിറയ്ക്കുകയെന്നത് ജെഎന്‍ടി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ കോര്‍പ്പറേഷന്‍ കൊണ്ടുവന്ന പുതിയ തീരുമാനമാണ്. വിദ്യാര്‍ത്ഥികളുടെ സിലബസിന്‍റെ ഭാഗമായാണ് ചിത്രം വരയും.

Advertising
Advertising

അന്തര്‍ദേശീയ തെരുവ് ചിത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന പെയിന്‍റിങ്ങില്‍ സോമാജിഗുഡ മെയിന്‍ റോഡ് മേല്‍പ്പാലത്തിന്‍റെ ചുവരാണ് വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ കാന്‍വാസായത്. കോളനികളിലെ താമസക്കാരുടെ സമ്മതത്തോടെയാണ് ചുവരുകളിലെ വരക്ക് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചത്. ചുവരുകള്‍ സ്വകാര്യ വസ്തുക്കളല്ല, ഓരോ വിദ്യാര്‍ത്ഥിയുടേയും ആശയങ്ങള്‍ പകര്‍ത്താനായുള്ള വലിയ കാന്‍വാസാണ്. അവ ആരെങ്കിലും വൃത്തിഹീനമാക്കിയാല്‍ തക്കതായ ശിക്ഷ നല്‍കുന്നതാണെന്ന് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണറായ ഡോക്ടര്‍ ബി ജനാര്‍ദ്ദനന്‍ റെഡി പറഞ്ഞു.

ജനുവരി ഒന്നുമുതല്‍ പൊതു ഇടങ്ങളോ സ്വകാര്യ ഇടങ്ങളോ വൃത്തിഹീനമാക്കുന്നവര്‍ക്കെതിരെ നിയമനടപടി കൈകൊള്ളുന്നതാണ്. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചുമരെഴുത്ത്, പരസ്യപ്പലകകള്‍, ഫ്ലക്സ് ബോര്‍ഡുകള്‍, രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍, ബാനറുകള്‍ എന്നിവ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും ജനുവരി ഒന്നുമുതല്‍ നിയമവിരുദ്ധമാണ്.

Writer - Trainee

contributor

Editor - Trainee

contributor

Similar News