അയോധ്യയിലെ ഷാ ആലം മസ്ജിദ് മുസ്‍ലിംകള്‍ക്ക് വിട്ടുകൊടുത്തു

Update: 2018-04-21 20:02 GMT
അയോധ്യയിലെ ഷാ ആലം മസ്ജിദ് മുസ്‍ലിംകള്‍ക്ക് വിട്ടുകൊടുത്തു

മസ്ജിദ് ഏറ്റെടുത്ത് പുനര്‍നിര്‍മിക്കണമെന്ന ക്ഷേത്ര പൂജാരി മഹന്ത് ഗ്യാന്‍ ദാസിന്റെ നിര്‍ദേശം മുസ്‍ലിംകള്‍ സ്വീകരിക്കുകയായിരുന്നു.

അയോധ്യയിലെ ഹനുമാന്‍ ഗഡി ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ഷാ ആലം മസ്ജിദ് മുസ്‍ലിംകള്‍ക്ക് വിട്ടുകൊടുത്തു. മസ്ജിദ് ഏറ്റെടുത്ത് പുനര്‍നിര്‍മിക്കണമെന്ന ക്ഷേത്ര പൂജാരി മഹന്ത് ഗ്യാന്‍ ദാസിന്റെ നിര്‍ദേശം മുസ്‍ലിംകള്‍ സ്വീകരിക്കുകയായിരുന്നു. സംഘ്പരിവാറിന്റെ കടുത്ത എതിര്‍പ് അവഗണിച്ചാണ് അയോധ്യയിലെ ഏറ്റവും വലിയ പള്ളി മുസ്‍ലിംകള്‍ക്ക് കൈമാറിയത്.

Full View

തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ തൊട്ടരികെയുള്ള ഹനുമാന്‍ ഗഡി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് മഹന്ത് ഗ്യാന്‍ ദാസ്. നവാബുമാരുടെ കാലത്ത് തീറെഴുതി നല്‍കിയ ഭൂമിയിലാണ് ക്ഷേത്രവും ഷാ ആലം മസ്ജിദും. കാലപ്പഴക്കം ചൂണ്ടിക്കാട്ടി 700 വര്‍ഷം മുമ്പ് നിര്‍മിച്ച മസ്ജിദ് പൊളിച്ചു മാറ്റാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതേതുടര്‍ന്നാണ് മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മഹന്ത് ഗ്യാന്‍ ദാസ് മുസ്‌ലിം നേതാക്കളെ സമീപിച്ചത്.

മഹന്തിന്റെ നിര്‍ദേശം അംഗീകരിച്ച മുസ്‌ലിംകള്‍ മസ്ജിദിന്റെ പുനര്‍നിര്‍മാണം തുടങ്ങി. ഗ്യാന്‍ദാസിന്റെ ഉറ്റ സുഹൃത്തായ ബാബു ഖാനാണ് മേല്‍നോട്ട ചുമതല. എന്നാല്‍ ഗ്യാന്‍ദാസിന്റെ തീരുമാനത്തിനെതിരെ സംഘ്പരിവാറും ഒരു വിഭാഗം മഹന്തുകളും രംഗത്തെത്തി.

നാലു വര്‍ഷം മുമ്പ് മുസ്‌ലിംകള്‍ക്ക് ഗഡിക്കുള്ളില്‍ ഇഫ്താര്‍ ഒരുക്കിയതിനും മഹന്തിനെതിരെ സംഘ്പരിവാര്‍ രംഗത്തെത്തിയിരുന്നു. സ്ഥലത്തെ ദര്‍ഗയില്‍ ഹനുമാന്‍ ജല്‍സ നടത്താന്‍ സൌകര്യമൊരുക്കിയാണ് ഈ പ്രചരണങ്ങളെ ചെറുത്തത്.

Similar News