കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് വൈകീട്ട്..
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒപ്പമെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്ന് വൈകീട്ട് 3 മണിക്കാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കുക.
കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രതെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാനും തെരഞ്ഞെടുപ്പ് വരണാധികാരിയുമായ മുല്ലപ്പളളി രാമചന്ദ്രന്റെ കൈയ്യൊപ്പോടെയുളള വിജ്ഞാപനം പുറത്തിറങ്ങിയതോടെയാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവര്‍ പത്രിക സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു. രാഹുലിനായി 70ല്‍ അധികം നാമനിര്‍ദേശ പത്രികകള്‍ നേതാക്കള്‍ കൈപ്പറ്റിയിരുന്നു. പിസിസികൾ, പാർലമെൻററി പാർട്ടി നേതാക്കൾ എന്നിവർ പത്രികകൾ നൽകും.
പത്രിക സമര്‍പ്പിക്കുന്നതിനായി കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. മൂന്ന് പത്രികകളാണ് കേരളത്തില്‍ നിന്നും സമര്‍പ്പിക്കുന്നത്. 30 നേതാക്കള്‍ ഒപ്പിട്ടിട്ടുണ്ട്. രാഹുൽ ഗാന്ധിക്ക് എതിരാളികള്‍ ഉണ്ടാകില്ലെന്നാണ് സൂചന. അതിനാല്‍ പത്രിക സമര്‍പ്പണം 3മണിക്ക് പൂര്‍ത്തിയാകുന്നതോടെ രാഹുല്‍ സാങ്കേതികമായി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടും. 20 വര്‍ഷത്തിന് ശേഷമാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നെഹ്റു കുടുംബത്തില്‍ നിന്നും അധ്യക്ഷ പദവിലേക്ക് വരുന്ന അഞ്ചാമത്തെയാളാണ് രാഹുല്‍ ഗാന്ധി.