അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസില്‍ സുപ്രീംകോടതി വെറുതെവിട്ടയാള്‍ ഗോവധക്കേസില്‍ ഗുജറാത്ത് ജയിലില്‍

Update: 2018-05-26 14:35 GMT
അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസില്‍ സുപ്രീംകോടതി വെറുതെവിട്ടയാള്‍ ഗോവധക്കേസില്‍ ഗുജറാത്ത് ജയിലില്‍
Advertising

അക്ഷര്‍ധാം കേസില്‍ അറസ്റ്റിലായ ഷാന്‍ ഖാന്‍ അടക്കം അഞ്ച് പേരുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിക്കാത്തതിനാല്‍ 2012 മെയില്‍ സുപ്രീംകോടതി മുഴുവന്‍ പ്രതികളേയും വെറുതെവിട്ടിരുന്നു.

2002ല്‍ അക്ഷര്‍ധാം ക്ഷേത്രം ആക്രമണക്കേസില്‍ സുപ്രീംകോടതി വിട്ടയച്ചയാളെ ഗോവധമാരോപിച്ച് ഗുജറാത്ത് സര്‍ക്കാര്‍ ജയിലിലടച്ചു. പതിനൊന്ന് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങി രണ്ട് വര്‍ഷം തികയും മുമ്പെയാണ് ചാന്ദ് ഖാന്‍ എന്നറിയപ്പെടുന്ന ഷാന്‍ ഖാനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്ഷര്‍ധാം കേസില്‍ അറസ്റ്റിലായ ഷാന്‍ ഖാന്‍ അടക്കം അഞ്ച് പേരുടെ പങ്ക് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിക്കാത്തതിനാല്‍ 2012 മെയില്‍ സുപ്രീംകോടതി മുഴുവന്‍ പ്രതികളേയും വെറുതെവിട്ടിരുന്നു. വിചാരണ കോടതി നേരത്തെ പ്രതികള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നത്. ഗുജറാത്ത് ഹൈക്കോടതിയും വിചാരണ കോടതി വിധി ശരിവെച്ചിരുന്നു.

2014ല്‍ സബര്‍മതി ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഷാന്‍ ഖാന്‍ ബെയ്‌റേലിയിലെ കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഗോവധമാരോപിച്ച് ഷാനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പിലിബിത്തിലെ ബീസല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അക്ഷര്‍ധാം കേസില്‍ പ്രതി ആയിരുന്നതിനാലും മുസ്ലീം ആയതിനാലുമാണ് ഷാനെ പൊലീസ് വേട്ടയാടുകയാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ അക്ഷര്‍ധാം കേസില്‍ അറസ്റ്റ് ചെയ്തിരുന്ന ആളാണ് ഷാനെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് വാദം. 2014ല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം സ്വകാര്യ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു ഷാന്‍ ഖാന്‍.

പൊലീസ് തങ്ങളെ നിരന്തരം വേട്ടയാടുകയാണെന്ന് ഷാനിന്റെ ഭാര്യ നഗ്മ പ്രവീണ്‍ ആരോപിക്കുന്നു. അടുത്തിടെ പിലിബിത്തില്‍ നിന്നും ഒരു പൊലീസ് സംഘമെത്തി വീട്ടില്‍ നിന്നും ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസിന്റെ തുടര്‍ച്ചയായ സന്ദര്‍ശനം രണ്ട് പെണ്‍മക്കളുടെ പഠനത്തെ ബാധിച്ചുവെന്നും നഗ്‍മ പരാതിപ്പെടുന്നു.

Tags:    

Similar News