ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി

Update: 2018-05-29 01:17 GMT
Editor : Sithara
ഓറഞ്ച് പാസ്പോര്‍ട്ട് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി
Advertising

പൗരന്‍മാരെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യാപക അഭിപ്രായം ഉയര്‍ന്നു.

എമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്കുള്ള പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. വിവിധ കോണുകളില്‍ നിന്നുള്ള കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്മാറ്റം. മേല്‍ വിലാസം രേഖപ്പെടുത്തുന്ന അവസാനത്തെ പേജ് പാസ്പോര്‍ട്ടില്‍ നിലനിര്‍ത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പാസ്പോര്‍ട്ടിലെ പുതിയ പരിഷ്കരണങ്ങള്‍ വേണ്ടന്ന് വെക്കാന്‍ തീരുമാനമായത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമായവര്‍ക്കും ഇനി പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് നിലവിലെ രീതി തന്നെ പിന്തുടരും. ഇത്തരം പാസുപോര്‍ട്ടുകളുടെ പുറംചട്ടക്ക് ഓറഞ്ച് നിറം നല്‍കില്ല. അവസാന പോജില്‍ വിലാസം നിലനിര്‍ത്തും. പ്രവാസികളില്‍ നിന്നടക്കം വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്ത് ജോലി തേടി പോകുമ്പോൾ എമിഗ്രേഷൻ പരിശോധന ആവശ്യമാണ്. ഇവരുടെ പാസ്പോര്‍ട്ടിന് ഓറഞ്ച് നിറം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൌരന്‍മാരെ രണ്ട് തട്ടിലാക്കുന്ന തീരുമാനമാണിതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനം മൌലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹരജിയില്‍ കേന്ദ്ര സര്‍ക്കാരിന് കേരള ഹൈക്കോടതി നോട്ടീസയച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News