ഇന്‍ഡ്യ സഖ്യം മുസ്‌ലിം വോട്ട് ബാങ്കിന്‍റെ അടിമകളായി തുടരും; അവരെ സന്തോഷിപ്പിക്കാന്‍ 'മുജ്‌റ' നൃത്തമാടും-മോദി

എസ്.സി, എസ്.ടി, ഒ.ബി.സി അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്‌ലിംകൾക്കു നൽകാനുള്ള ഇൻഡ്യ സഖ്യത്തിന്റെ പദ്ധതികൾ തകർക്കുമെന്ന് മോദി

Update: 2024-05-25 11:35 GMT
Editor : Shaheer | By : Web Desk
Advertising

പാട്‌ന: മുസ്‌ലിംകളെ ഉന്നമിട്ടുള്ള വിദ്വേഷ പ്രസംഗം നിർത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡ്യ സഖ്യം മുസ്‌ലിം വോട്ട് ബാങ്കിന്റെ അടിമകളായി തുടരുമെന്ന് മോദി ആരോപിച്ചു. അവരെ സന്തോഷിപ്പിക്കാനായി സഖ്യം മുജ്‌റ നൃത്തമാടുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം എടുത്ത് മുസ്‌ലിംകൾക്കു നൽകുമെന്ന സ്ഥിരം ആരോപണം ആവർത്തിക്കുകയും ചെയ്തു മോദി.

ബിഹാറിലെ പാടലിപുത്രയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണു പുതിയ വിദ്വേഷ പരാമർശം. സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്കു പുതിയ ദിശ കാണിച്ച മണ്ണാണ് ബിഹാർ. പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങളെല്ലാം തട്ടിപ്പറിച്ച് മുസ്‌ലിംകൾക്കു നൽകാനുള്ള ഇൻഡ്യ സഖ്യത്തിന്റെ പദ്ധതികൾ തകർക്കുമെന്ന് ഈ മണ്ണിൽ പ്രഖ്യാപിക്കുകയാണെന്ന് മോദി പറഞ്ഞു. അവർ വോട്ട് ബാങ്കിന്റെ അടിമകളായി തുടരും. അവരെ സന്തോഷിപ്പിക്കാന്‍ വേണമെങ്കില്‍ മുജ്‌റ നൃത്തമാടുമെന്നും മോദി ആക്ഷേപിച്ചു.

ദക്ഷിണേഷ്യയിൽ പ്രചാരത്തിലുള്ള നൃത്തരൂപമാണ് മുജ്‌റ. തങ്ങളിലേക്കു ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചും ലൈംഗികചേഷ്ടകൾ കാണിച്ചും കൊണ്ട് പ്രധാനമായും സ്ത്രീകളാണ് ഈ നൃത്തം അവതരിപ്പിക്കാറുള്ളത്. ഇക്കാര്യം സൂചിപ്പിച്ചാണ് മോദി പ്രതിപക്ഷ മുന്നണിക്കെതിരെ ആരോപണമുയർത്തിയിരിക്കുന്നത്.

എൽ.ഇ.ഡി ബൾബിന്റെ കാലത്ത് ബിഹാറിനെ ഒന്നാകെ ഇരുട്ടിലാക്കി ചിലർ ഇപ്പോഴും സ്വന്തം വീടുകൾക്കു മാത്രം വെളിച്ചം നൽകാൻ ശേഷിയുള്ള റാന്തൽവിളക്കുമായി നടക്കുകയാണെന്ന് ആർ.ജെ.ഡിയെയും ലാലു പ്രസാദ് യാദവിനെയും ലക്ഷ്യമിട്ട് മോദി പരിഹസിച്ചു. ബിഹാറുകാരുടെ വോട്ട് അതിപ്രധാനമാണ്. നിങ്ങളുടെ എം.പിയെ മാത്രം തെരഞ്ഞെടുക്കാനല്ല ഈ തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയെ കൂടി തെരഞ്ഞെടുക്കാനുള്ളതാണ്. ലോകതലത്തിൽ ഇന്ത്യയുടെ ശക്തിയോട് നീതി കാണിക്കാൻ ശേഷിയുള്ള പ്രധാനമന്ത്രിയെയാണ് ഇന്ത്യയ്ക്കു വേണ്ടത്. എന്നാൽ, ആ പദവിയും വച്ച് കസേരക്കളി കളിക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ ആലോചനയെന്നാണു മനസിലാകുന്നതെന്നും മോദി ആക്ഷേപിച്ചു.

പാടലിപുത്രയിൽ സിറ്റഇങ് എം.പിയായ റാം കൃപാൽ യാദവിന്റെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പുതിയ വിദ്വേഷ പ്രസംഗം. ലാലു പ്രസാദ് യാദവിന്റെ മകൾ മിസ ഭാരതിയാണ് ഇവിടെ ആർ.ജെ.ഡി സ്ഥാനാർഥി. തുടർച്ചയായി ഇതു മൂന്നാം തവണയാണ് മിസ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നതെങ്കിൽ രണ്ടു തവണ മണ്ഡലത്തിന്റെ പാർലമെന്റ് അംഗമാണ് റാം കൃപാൽ യാദവ്.

കഴിഞ്ഞ ദിവസം ഹരിയാനയിൽ നടത്തിയ പ്രസംഗത്തിലും മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ഒരു സങ്കോചവുമില്ലാതെ മോദി ആവർത്തിച്ചിരുന്നു. വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനായി ഇന്ത്യയെ വിഭജിച്ച് രണ്ട് മുസ്ലിം രാഷ്ട്രങ്ങളുണ്ടാക്കിയവരാണ് കോൺഗ്രസെന്നും ബാക്കി സ്വത്തുക്കളുടെ പ്രാഥമികാവകാശം മുസ്ലിംകൾക്കാണെന്നാണ് ഇപ്പോൾ ഇൻഡ്യ സഖ്യം പറയുന്നതെന്നുമാണ് മോദി ഇന്നലെ ആരോപിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ 'രാമ രാമ' എന്നു വിളിക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ മഹേന്ദ്രഗഢിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ കടന്നാക്രമണം. അടുത്ത അഞ്ചു വർഷം അഞ്ചു പ്രധാനമന്ത്രിമാരെ കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഇൻഡ്യ സഖ്യം സംസാരിക്കുന്നതെന്നും മോദി ആരോപിച്ചു. പശു പാലു ചുരുത്തുംമുൻപ് തന്നെ സഖ്യത്തിൽ നെയ്യിനെ ചൊല്ലിയുള്ള തർക്കം ആരംഭിച്ചു കഴിഞ്ഞെന്നും മോദി വിമർശിച്ചു.

കഴിഞ്ഞ പത്തു പന്ത്രണ്ടു വർഷത്തിനിടെ ബംഗാൾ സർക്കാർ മുസ്ലിംകൾക്കു നൽകിയ ഒ.ബി.സി സർട്ടിഫിക്കറ്റ് കൽക്കട്ട കോടതി റദ്ദാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കോടതിവിധി അംഗീകരിക്കാൻ മമത ബാനർജി തയാറായിട്ടില്ല. ബംഗാളിൽ സംഭവിച്ചതെന്താണ്? രായ്ക്കുരാമാനമാണ് അവർ മുസ്ലിംകൾക്ക് ഒ.ബി.സി സർട്ടിഫിക്കറ്റ് നൽകിയത്. ഒ.ബി.സിക്കാരുടെ സംവരണം എടുത്ത് മുസ്ലിംകൾക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകിയിരിക്കുകയാണ് അവർ. കോടതി ഉണ്ടായിരുന്നില്ലെങ്കിൽ നമ്മുടെ ദലിത്, ആദിവാസി സഹോദരങ്ങൾ എന്തു ചെയ്യുമായിരുന്നു? ഹൈക്കോടതി വിധി അംഗീകരിക്കില്ലെന്നാണ് മമത പറഞ്ഞത്. ഒ.ബി.സി സംവരണം മുസ്ലിംകൾക്കു നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. താൻ ജീവിച്ചിരിപ്പുള്ള കാലത്തോളം ദലിത്, ആദിവാസി സംവരണം തട്ടിപ്പറിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

''ഇൻഡ്യ മുന്നണി സ്വജനപക്ഷപാത, വർഗീയ, ജാതീയ സഖ്യമാണ്. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്നപ്പോൾ രാമക്ഷേത്ര നിർമാണം അനുവദിച്ചില്ല. ഹരിയാനയിൽ എല്ലാവരും 'രാമ രാമ' എന്നു വിളിക്കുന്നവരാണ്. ഓരോ പത്തടി വയ്ക്കുമ്പോഴും ആളുകൾ 'രാമ രാമ' എന്നു പറയും. എന്നാൽ, കോൺഗ്രസ് അധികാരത്തിലെത്തിയാൽ അങ്ങനെ പറയുന്നവരെ അവർ അറസ്റ്റ് ചെയ്യും.''

ഇൻഡ്യ സഖ്യത്തിനും കോൺഗ്രസിനും രാജ്യത്ത് അവരുടെ വോട്ട് ബാങ്കുണ്ടെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി രാജ്യത്തെ വിഭജിച്ച് രണ്ടു മുസ്ലിം രാഷ്ട്രങ്ങളുണ്ടാക്കിയവരാണ് കോൺഗ്രസ്. ഇപ്പോൾ ബാക്കി സ്വത്തുക്കളുടെയെല്ലാം പ്രാഥമികാവകാശം മുസ്ലിംകൾക്കാണെന്നാണ് ഇൻഡ്യ സഖ്യം പറയുന്നത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കു ഭരണഘടന നൽകിയ സംവരണം തട്ടിയെടുത്ത് വോട്ട് ജിഹാദ് നടത്തുന്നവർക്ക് നൽകാനാണു നീക്കം നടക്കുന്നതെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളെല്ലാം ആവർത്തിച്ചു പ്രസംഗത്തിൽ നരേന്ദ്ര മോദി.

Summary: INDIA bloc performing ‘Mujra’ for Muslim vote bank: PM Narendra Modi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News