സ്ട്രച്ചര്‍ നല്‍കിയില്ല, ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു, കുട്ടി തറയില്‍ വീണു മരിച്ചു

Update: 2018-05-29 05:08 GMT
സ്ട്രച്ചര്‍ നല്‍കിയില്ല, ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചു, കുട്ടി തറയില്‍ വീണു മരിച്ചു
Advertising

മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണസംഭവം നടന്നത്

പ്രസവ സമയമായിട്ടില്ലെന്ന് പറഞ്ഞ് ഗര്‍ഭിണിയെ നടത്തിക്കൊണ്ടു പോകുന്നതിനിടെ യുവതി പ്രസവിച്ചു. കുട്ടി തറയില്‍ വീണു മരിച്ചു. മധ്യപ്രദേശിലെ ബൈതൂല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദാരുണസംഭവം നടന്നത്.

ഇരുപത്തിനാലുകാരിയായ നീലു വെര്‍മ്മ എന്ന യുവതിയാണ് പ്രസവിച്ചത്. ഗോദഡഗ്രി സ്വദേശിയായ നീലുവിനെ പ്രസവ വേദന വന്നതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പ്രസവസമയം ആയിട്ടില്ലെന്ന് പറഞ്ഞ് നീലുവിനെ നഴ്സിംഗ് അസിസ്റ്റന്റ് ലേബര്‍ റൂമിലേക്ക് സ്ട്രച്ചര്‍ നല്‍കാതെ നടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടയില്‍ നീലു പ്രസവിക്കുകയും കുഞ്ഞ് തറയില്‍ വീണു മരിക്കുകയും ചെയ്തു. നീലുവിനൊപ്പം ഒരു ആശാ വര്‍ക്കറും ഉണ്ടായിരുന്നു. യുവതിയുടെ ആദ്യ പ്രസവമായിരുന്നു. സ്ട്രച്ചര്‍ കിട്ടിയിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് നീലുവിന്റെ ഭര്‍ത്താവ് പറഞ്ഞു. ഇതൊരു ഗൌരവകരമായ സംഭവമാണെന്നും അന്വേഷണം നടത്തുമെന്നും ബൈതൂല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രദീപ് മോസസ് പറഞ്ഞു. സംഭവത്തില്‍ 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഹെല്‍ത്ത് ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Similar News