പാര്‍ലമെന്റ് വളപ്പില്‍ കിഴങ്ങ് വില്‍പ്പന നടത്തി കോണ്‍ഗ്രസ് എം.പിമാര്‍
‘ക്യാഷ്ലെസ് ഇന്ത്യ’ എന്ന പദ്ധതി പോലെ ‘കിസാൻലെസ് ഇന്ത്യ’ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
കർഷക പ്രതിസന്ധിക്ക് മുഖം കൊടുക്കാത്ത കേന്ദ്രസർക്കാറിനോടുള്ള പ്രതിഷേധവും, വിഷയത്തലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനുമായി പാർലമെന്റ് വളപ്പിൽ ഉരുളക്കിഴങ്ങ് വിൽപ്പന നടത്തി കോൺഗ്രസ് എം.പിമാർ. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരാണ് വ്യത്യസ്തമായ പ്രതിഷേധവുമായി പാർലമെന്റ് വളപ്പിൽ ശ്രദ്ധയാകർഷിച്ചത്.
സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ശബ്ദമുയർത്തിയ എം.പിമാർ, സംസ്ഥാനത്തെ കിഴങ്ങ് കർഷകരുടെ പ്രശ്നങ്ങളിൽ, കേന്ദ്രം വേണ്ട പരിഗണന നൽകിയില്ല എന്നും കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ സുനിൽ ജഖർ, ഗുർജീത്ത് അജൂലിയ എന്നിവരാണ് കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.
അടുത്തകാലത്തായി പഞ്ചാബ് സന്ദർശിച്ച പ്രധാനമന്ത്രി മോദി, കർഷക വിഷയങ്ങളിൽ നിന്നും തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണുണ്ടായത്. ‘ക്യാഷ്ലെസ് ഇന്ത്യ’ എന്ന പദ്ധതി പോലെ ‘കിസാൻലെസ് ഇന്ത്യ’ നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കടം കയറിയ പഞ്ചാബിലെ കർഷകർക്ക് മുന്നിൽ ആത്മഹത്യയല്ലാതെ വേറെ മാർഗമില്ലാതായിരിക്കുന്നു. ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ അദാനിയുടെയും അംബാനിയുടെയും വിഷയങ്ങൾക്കാണ് കേന്ദ്രസർക്കാർ പ്രാമുഖ്യം കൊടുക്കുന്നതെന്നും എം.പിമാർ പറഞ്ഞു. കോൺഗ്രസിനും പുറമെ, ടി.ഡി.പി എം.പിമാരും പാർലമെന്റിനും മുന്നിൽ പ്രതിഷേധിച്ചു.