പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍

അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്.

Update: 2019-02-16 02:36 GMT

ജമ്മുകശ്മീരില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങള്‍. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്തുണയുമായി എത്തിയത്. ഇന്ത്യക്കൊപ്പമാണെന്നും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി. ചാവേറാക്രമണം ഉണ്ടായതിന് തൊട്ടുപിന്നാലെ തന്നെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തിയിരുന്നു.

പാക് മണ്ണില്‍ ഭീകരര്‍ക്ക് നല്‍കുന്ന എല്ലാ സഹായവും സുരക്ഷിതത്വവും അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയുടെ ആദ്യപ്രതികരണം. ആക്രമണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും അമേരിക്ക അറിയിച്ചു. ചാവേറാക്രമണത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസും അപലപിച്ചു. ജയ്ഷെ മുഹമ്മദിനെയും തലവന്‍ മസ്ഹൂദ് അസറിനെയും ഐക്യരാഷ്ട്രസഭയുടെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം സെക്യൂരിറ്റി കൗണ്‍സിലാണ് പരിഗണിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

കുറ്റവാളികള്‍ക്കും പിന്തുണ നല്‍കിയവര്‍ക്കും കര്‍ശന ശിക്ഷ നല്‍കണമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമര്‍ പുടിന്‍ ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമാണെന്ന് ആസ്ത്രേലിയ, ഫ്രാന്‍സ്, സൗദി അറേബ്യ, യു.എ.ഇ, ഇസ്രായേല്‍, ജര്‍മനി, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാന്‍ ബംഗ്ലാദേശ് തുടങ്ങിയ അയല്‍രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തി. അവന്തിപൊരയിലെ ഭീകരാക്രമണത്തെ അപലപിച്ച ചൈന പക്ഷേ മസൂദ് അസറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ നീക്കത്തിന് പിന്തുണ നല്‍കിയില്ല.

Tags:    

Similar News