‘ആള്‍ക്കൂട്ടകൊലപാതകം’ ഭാരതത്തിന് അന്യം; രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കരുതെന്ന് മോഹന്‍ ഭാഗവത്

ആള്‍ക്കൂട്ടകൊലപാതകം(lynching) എന്ന പദം യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ നിര്‍മിതിയാണ്

Update: 2019-10-08 06:56 GMT

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ 'ആള്‍ക്കൂട്ടകൊലപാതകം' എന്ന പദം ഉപയോഗിക്കരുതെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞു. ആള്‍ക്കൂട്ടകൊലപാതകം(lynching) എന്ന പദം യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ നിര്‍മിതിയാണ്. അത് ഇവിടെ ഉപയോഗിക്കുന്നത് മൂലം ഇന്ത്യയെ അപകീര്‍ത്തിപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയദശമിയോടനുബന്ധിച്ച് ആര്‍.എസ്.എസ് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹ്യ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളെ 'ലിഞ്ചിംഗ്' എന്ന് മുദ്ര കുത്തുന്നത് യഥാർത്ഥത്തിൽ നമ്മുടെ രാജ്യത്തെയും ഹിന്ദു സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്നതിനും ചില സമുദായങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുന്നതിനുമാണ്. ലിഞ്ചിംഗ് ഭാരതത്തിന് അന്യമാണ്, യഥാർത്ഥത്തിൽ അതിന്റെ വേരുകളും അടയാളങ്ങളും മറ്റെവിടെയെങ്കിലും ഉണ്ടാകുമായിരിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Advertising
Advertising

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയില്‍ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും ആഭ്യന്തര മന്ത്രി അമിത്ഷായെും പ്രശംസിച്ചു. രാജ്യം ശക്തവും ഊര്‍ജ്ജസ്വലമായിരിക്കാന്‍ ചില നിക്ഷിപ്ത താൽപര്യക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരക്കാരെ നമ്മള്‍ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ സാഹചര്യത്തില്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സഹകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.സ്വയംസേവകര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കയ്യെടുക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.

രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണം. പുറത്തു നിന്നുള്ള ശത്രുക്കളെ ഒരുകാലത്ത് എതിരിട്ട രീതിയിലാവരുത് രാജ്യത്തിനകത്ത് അഭിപ്രായവ്യത്യാസമുള്ളവരെ നേരിടേണ്ടതെന്നും ചര്‍ച്ചയും സംവാദവുമായിരിക്കണം ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News