സച്ചിൻ പൈലറ്റ് നിരാഹാര സമരം ആരംഭിച്ചു; പാർട്ടി വിരുദ്ധ നടപടിയെന്ന് കോൺഗ്രസ്

കോൺഗ്രസ് സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും സച്ചിന്റെ നിരാഹാരമെന്ന് രാജസ്ഥാൻ പ്രതിപക്ഷ നേതാവ്

Update: 2023-04-11 08:31 GMT
Editor : Lissy P | By : Web Desk
Advertising

 രാജസ്ഥാന്‍:  രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിന് എതിരെ സച്ചിൻ പൈലറ്റിന്റെ നിരാഹാരം സമരം ആരംഭിച്ചു. വസുന്ധര രാജ സിന്ധ്യ നേതൃത്വം നൽകിയ മുൻ ബി.ജെ.പി സർക്കാരിന്റെ അഴിമതി അന്വേഷിക്കാൻ അശോക് ഗെഹ്ലോട്ട് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. നിലപാട് ഉന്നയിച്ച് സച്ചിൻ ഗെഹ്‌ലോട്ടിന് കത്ത് നൽകിയിരുന്നു. സർക്കാർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സച്ചിന്റെ ജയ്പൂരിലെ ഏകദിന നിരാഹാര സമരം.

സച്ചിനെ പിന്തുണക്കുന്ന നൂറ് കണക്കിന് പ്രവർത്തകർ സമരവേദിയിൽ എത്തി. അതേസമയം, തനിക്കൊപ്പമുള്ള എംഎൽഎമാരോട് സമരവേദിയിൽ എത്തേണ്ടതില്ലെന്ന് സച്ചിൻ നിർദേശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ സച്ചിൻ സർക്കാരിനെ സമ്മർദത്തിലാക്കിയതിൽ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കളുടെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണ്.

സച്ചിന് പരാതികൾ ഉണ്ടെങ്കിൽ പാർട്ടി വേദിയിലാണ് ചർച്ച ചെയ്യേണ്ടതെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജീന്ദര്‍ സിംഗ് രണ്‍ദാവെ വ്യക്തമാക്കി. പ്രശ്നങ്ങൾ സച്ചിൻ തന്നോട് സംസാരിച്ചിട്ടില്ലെന്നും രണ്‍ദാവെ കൂട്ടിച്ചേർത്തു. സച്ചിന്റെ സമരത്തെ കോൺഗ്രസിന് എതിരെ രാഷ്ട്രീയ ആയുധമാക്കാനാണ് ബി.ജെ.പി നീക്കം. കോൺഗ്രസ് സർക്കാരിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും സച്ചിന്റെ നിരാഹാരം എന്ന് രാജസ്ഥാൻ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News