സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണം
അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം, വിവാഹ ചടങ്ങിനു പോകുന്നവർക്ക് തിരിച്ചറിയൽ രേഖ നിർബന്ധം
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിനു സമാനപമായ കർശന നിയന്ത്രണം. അവശ്യ സർവീസുകൾക്കു മാത്രമാണ് അനുമതിയുള്ളത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത വാരാന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ളവ തുറക്കാൻ പാടില്ല. ഭക്ഷ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ, പഴം, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ സേവനങ്ങൾക്കേ അനുമതിയുള്ളൂ.
അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം. വിവാഹ ചടങ്ങിനു പോകുന്നവർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാണ്. അത്യാവശ്യമല്ലാത്ത ഒരു യാത്രയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിൻ എടുക്കാൻ പോകുന്നവർക്ക് തടസമില്ല.
ആശുപത്രികൾ, മാധ്യമ, ടെലികോം, ഐടി സ്ഥാപനങ്ങൾ, പാൽ, പത്രം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്ക്കും തുറന്നുപ്രവർത്തിക്കാം. സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധിയാണ്.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങൾ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, കോവിഡ് വ്യാപനം തടയാൻ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍(കെജിഎംസിടിഎ) സര്‍ക്കാരിനു മുന്‍പാകെ പത്തിന നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്.