തമിഴ് പഠിക്കാത്തതാണ് എന്റെ ദുഃഖം; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി

ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മെയ് 2ന് വോട്ടെണ്ണല്‍.

Update: 2021-02-28 14:00 GMT

തമിഴ് പഠിക്കാത്തതാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാനുള്ള ശ്രമം നടത്താതിരുന്നത് കുറവാണെന്ന് കരുതുന്നതായും മോദി പറഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അപർണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോദി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചത്.

‘താങ്കള്‍ അനേകം വർഷം മുഖ്യമന്ത്രിയായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രിയാണ്. എന്തെങ്കിലും സാധിച്ചില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം.

Advertising
Advertising

ലോകത്തിനു മുഴുവന്‍ പ്രിയമായതും സുന്ദരവുമായ ഭാഷയാണ് തമിഴ്. അനേകം ആളുകള്‍ തന്നോട് തമിഴ് സാഹിത്യത്തിന്റെ ഗുണത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതയെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ ദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണെന്നും മോദി പറഞ്ഞു. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. മെയ് 2നാണ് വോട്ടെണ്ണല്‍.

മുന്‍പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോദി തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. 2018ലും തനിക്ക് തമിഴ് പഠിക്കാനാകാത്തതിലുള്ള ദുഃഖം മോദി പ്രസംഗത്തിനിടയില്‍ പങ്കുവെച്ചിരുന്നു.

Tags:    

Similar News