സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും
രാജ്യത്ത് ഘട്ടം ഘട്ടമായി കർഫ്യൂവിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി
സൗദിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര വിമാന സർവ്വീസുകളും, റോഡ്, റെയിൽ ഗതാഗത സംവിധാനങ്ങളുമാണ് പുനരാരംഭിക്കുന്നത്. രാജ്യത്ത് ഘട്ടം ഘട്ടമായി കർഫ്യൂവിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
കോവിഡ് ജാഗ്രതയുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന പൊതുഗതാഗത സംവിധാനങ്ങളാണ് അടുത്ത ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 11 വിമാന താവളങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ആഭ്യന്തര വിമാന സർവ്വീസുകളും ഞായറാഴ്ച പുനരാരംഭിക്കും.
കൂടാതെ സൗദി പബ്ലിക്ക് ട്രാൻസ് പോർട്ട് അതോറിറ്റിക്ക് കീഴിലെ സാപ്റ്റ്‌കോ ബസ്സുകളുടെ നഗരങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ടുള്ള സർവ്വീസുകളും മക്ക ഒഴികെയുള്ള നഗരങ്ങളിലേക്ക് ഞായറാഴ്ച മുതൽ ഓടി തുടങ്ങും. ടാക്‌സി, ഓൺലൈൻ ടാക്‌സി, റെന്റ് എ കാർ സംവിധാനങ്ങൾക്കും മന്ത്രാലയം നിഷ്‌കർഷിക്കുന്ന നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കാം.
രാജ്യത്തെ റെയിൽ ഗതാഗതവും ഞായറാഴ്ച മുതൽ തന്നെ പ്രവർത്തിച്ചു തുടങ്ങും. ഘട്ടം ഘട്ടമായി കർഫ്യൂവിൽ ഇളവ് വരുത്തുന്നതിന്റെ ഭാഗമായമാണ് നടപടി. റിയാദ്, ജിദ്ദ, ദമ്മാം, മദീന, അൽ ഖസീം, അബഹ, തബൂക്ക്, ജിസാൻ, ഹായിൽ, അൽ ബാഹ, നജ്‌റാൻ എന്നീ സെക്ടറുകളിലാണ് ഞായറാഴ്ച മുതൽ വിമാന സർവ്വീസ് ആരംഭിക്കുക.
തുടർന്ന് രണ്ടാഴ്ചക്കുള്ളിൽ മുഴുവൻ സെക്ടറിലേക്കും ഘട്ടം ഘട്ടമായി സർവ്വീസ് വ്യാപിപ്പിക്കും. അതേ സമയം അന്തർദേശീയ സർവ്വീസുകൾക്കുള്ള വിലക്ക് തുടരുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ പാലിച്ചായിരിക്കും യാത്രയ്ക്ക് അനുമതി നല്‍കുക.