മുരളി വിജയിനെ തെറി വിളിക്കുന്ന സ്റ്റീവ് സ്മിത്ത് കാമറയില്‍ കുടുങ്ങി

Update: 2018-05-09 09:44 GMT
മുരളി വിജയിനെ തെറി വിളിക്കുന്ന സ്റ്റീവ് സ്മിത്ത് കാമറയില്‍ കുടുങ്ങി

ഇന്ത്യന്‍ ബോളിങിന് മുമ്പില്‍ അടിപതറി ഒരു കച്ചിത്തുരുമ്പിനായി ഓസീസ് നെഞ്ചിടിപ്പോടെ ഓരോ നിമിഷവും തള്ളിനീക്കുകയായിരുന്നു.

ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിനെ തെറി വിളിക്കുന്ന ആസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കാമറയില്‍ കുടുങ്ങി. ധര്‍മശാല ടെസ്റ്റിന്‍റെ മൂന്നാം ദിനമാണ് സംഭവം.

ഇന്ത്യന്‍ ബോളിങിന് മുമ്പില്‍ അടിപതറി ഒരു കച്ചിത്തുരുമ്പിനായി ഓസീസ് നെഞ്ചിടിപ്പോടെ ഓരോ നിമിഷവും തള്ളിനീക്കുകയായിരുന്നു ആ സമയം. പത്താം വിക്കറ്റില്‍ ജോഷ് ഹസില്‍വുഡും മാത്യു വേഡുമായിരുന്നു ക്രീസില്‍. ഇതിനിടെ ഹസില്‍വുഡിനെ കബളിപ്പിച്ചെത്തിയ പന്ത് ബാറ്റിലുരഞ്ഞ് സ്ലിപ്പില്‍ മുരളി വിജയിയുടെ കൈകളില്‍ ഭദ്രം !. ഇതോടെ ഓസീസ് വീണുവെന്ന് ഉറപ്പിച്ച് ആത്മവിശ്വാസത്തോടെ മുരളി വിജയ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിന് ഓപ്പണിങ് പാഡണിയാന്‍ മൈതാനത്തിന് പുറത്തേക്ക് നീങ്ങി. അപ്പോഴാണ് ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് ഒരു സംശയം, ഹസില്‍വുഡ് ഔട്ടാണോ ?. ഉടന്‍ തന്നെ തേഡ് അമ്പയര്‍ക്ക് തീരുമാനം കൈമാറി. അപ്പോഴും ക്ലീന്‍ ക്യാച്ച് ആണെന്നായിരുന്നു മുരളിയുടെ വാദം. എന്നാല്‍ റീപ്ലേ പരിശോധിച്ച തേഡ് അമ്പയര്‍ ഹസില്‍വുഡ് ഔട്ടല്ലെന്ന് വിധിച്ചു. ഇതോടെ മുരളിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ വീണ്ടും ഫീല്‍ഡിങിനായി മൈതാനത്തേക്ക്. ഇതിനിടെയാണ് പവലിയനിലൂടെ അസ്വസ്ഥനായ നടന്ന സ്‍റ്റീവ് സ്മിത്ത് മുരളി വിജയിനെ തെറി വിളിച്ച് രോഷം പ്രകടിപ്പിച്ചത്. ഒരു സെക്കന്‍റ് മാത്രം ഒതുങ്ങിയ ഈ രോഷ പ്രകടനം ടെലിവിഷന്‍ കാമറകള്‍ ഒപ്പിയെടുത്തതോടെ ഇന്ത്യ - ഓസീസ് പരമ്പരയിലെ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തുകയാണ്.

Similar News