മെസ്സിക്കൊപ്പം രാഹുൽ ഗാന്ധി;കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത് തെലങ്കാന സർക്കാർ
കൂടിക്കാഴ്ച്ച നടന്നത് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്
ഹൈദരാബാദ്: ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദ് സന്ദർശിച്ച മെസ്സി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. തെലങ്കാന സർക്കാരാണ് കൂടിക്കാഴ്ച്ച സംഘടിപ്പിച്ചത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ രാഹുൽ ഗാന്ധിക്ക് മെസ്സി സൈൻ ചെയ്ത ജേഴ്സി സമ്മാനിച്ചു.
ഗോട്ട് ടൂറിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ മെസ്സിയെയും സഹതാരങ്ങളായ ലൂയിസ് സുവാരസ്, റൊഡ്രിഗോ ഡീപോൾ എന്നിവരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് സ്വീകരിച്ചത്. ശനിയാഴ്ച്ച രാത്രി നടന്ന പ്രദർശന മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രദർശനമത്സരങ്ങൾക്ക് മുന്നോടിയായി താരങ്ങൾക്ക് ഹസ്തദാനം നൽകിയ ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ചേർന്ന് മെസ്സി പന്തു തട്ടി. മെസ്സിയുടെ ഐതിഹാസികമായ കരിയറിലെ നേട്ടങ്ങൾ അടയാളപ്പെടുത്തിയ സംഗീതനിശയോടെയാണ് ഹൈദരാബാദിലെ പരിപാടികൾക്ക് നാന്നി കുറിക്കുക.
ലയണൽ മെസ്സി തന്റെ 'ഗോട്ട് ടൂർ' എന്ന പരിപാടിയുടെ ഭാഗമായാണ് ഇന്ത്യയിലെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളിലാണ് അദ്ദേഹത്തിന് പരിപാടികളുള്ളത്. ഗോട്ട് ടൂറിന്റെ ഭാഗമായി ആദ്യമെത്തുന്നത് കൊൽക്കത്തയിലാണ്. എന്നാൽ പ്രതീക്ഷയോടെ മെസ്സിയെ കാണാനെത്തിയ ആരാധകർക്ക് നിരാശയായിരുന്നു ഫലം. തുടർന്ന് ആരാധകർ അക്രമാസക്തരായി കുപ്പിയടക്കമുള്ള സാധനങ്ങൾ സ്റ്റേഡിയത്തിലേക്ക് എറിയുകയുണ്ടായി. തുടർന്ന് ഗോട്ട് ടൂറിന്റെ മുഖ്യ സംഘാടകനായ ശതാദ്രു ദത്തയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനിഷ്ട സംഭവങ്ങളിൽ മാപ്പ് ചോദിച്ചിരുന്നു.