'ഇറാൻ ലോകകപ്പിനില്ല'; പ്രഖ്യാപനവുമായി ഇറാൻ കായിക മന്ത്രി
തെഹ്റാൻ: 2026 ഫിഫ ലോകകപ്പിൽ ഇറാന് മത്സരിക്കാനാകില്ലായെന്ന് തുറന്നടിച്ച് കായിക മന്ത്രി അഹ്മദ് ദൊനിയാമാലി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച സാഹചര്യത്തിൽ ഒരു തരത്തിലും ഇറാന് ലോകകപ്പിൽ പങ്കെടുക്കാനാകില്ല എന്നാണ് മന്ത്രി ദേശിയ മാധ്യമത്തോട് പറഞ്ഞത്. അമേരിക്ക മെക്സിക്കോ കാനഡ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൽ ഇറാന്റെ എല്ലാ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും അമേരിക്കയിൽ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
അമേരിക്ക ഇസ്രായേൽ - ഇറാൻ സംഘർഷം തുടങ്ങിയിട്ട് ഇന്നേക്ക് 12 ദിവസം കഴിഞ്ഞിരിക്കുന്നു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 1255 കൊല്ലപ്പെടുകയും 12,000ത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.
നേരത്തെ ഇറാൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ഇറാന്റെ ലോകകപ്പിൽ പങ്കെടുക്കുന്നതിൽ ആശങ്ക പങ്കുവെച്ചിരുന്നു. ഇറാനെതിരെയുള്ള ആക്രമണങ്ങൾ മുന്സിനിർത്തി ലോകകപ്പിനായി ഒരു പ്രതീക്ഷയും വെക്കാനാകില്ല എന്നാണ് താജ് ഒരാഴ്ച മുമ്പ് ദേശിയ ടെലിവിഷനിൽ പറഞ്ഞത്.
നേരത്തെ, ലോകകപ്പിൽ ഇറാന്റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയിൽ വരാനിരിക്കുന്ന ടൂർണമെന്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫിഫ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ ട്രംപ് ഇറാൻ ദേശിയ ടീം ദേശീയ ടീമിനെ ലോകകപ്പ് കളിക്കാനായി സ്വാഗതം ചെയ്തു എന്നാണ് ഇന്ഫന്റിനോ പറഞ്ഞത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാൻ ലോകകപ്പ് കളിക്കില്ല എന്നാണ് കായിക മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.