'45 പന്തിൽ 45, ഇതൊന്നും പറ്റില്ല': പാക് ക്രിക്കറ്റിൽ ബഹളം

റിസ്‌വാനെ പിന്തുണച്ച് പാക് പരിശീലകൻ സഖ്‌ലൈൻ മുഷ്താഖ് രംഗത്ത് എത്തി. ഓരോരുത്തർക്കും വ്യത്യസ്തമായ ബാറ്റിങ് ശൈലിയുണ്ടാകുമെന്നായിരുന്നു മുഷ്താഖിന്റെ പ്രതികരണം.

Update: 2022-09-12 07:42 GMT
Editor : rishad | By : Web Desk

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക് ഓപ്പണർ മുഹമ്മദ് റിസ്‌വാന്റെ ബാറ്റിങിനെതിരെ വിമർശനം. ടി20ക്ക് അനുയോജ്യമല്ലാത്ത രീതിയിലാണ് റിസ്‌വാന്റെ ബാറ്റിങ്ങെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. മത്സരത്തിൽ 55 റൺസാണ് റിസ് വാൻ നേടിയത്. നേരിട്ടത് 49 പന്തുകളും. ഒരു സിക്‌സറും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു റിസ്‌വാന്റെ ഇന്നിങ്‌സ്.

എന്നാൽ അടിച്ചുകളിക്കേണ്ട സമയത്ത് റിസ്‌വാൻ മെല്ലെപ്പോക്ക് ഇന്നിങ്‌സാണ് കളിച്ചതെന്നാണ് വിമർശം. മുൻ പാക് ബൗളർ ഷുഹൈബ് അക്തറാണ് വിമർശവുമായി മുൻപന്തിയിലുള്ളത്. 'ടി20യിൽ 45 പന്തിൽ നിന്ന് 45 എടുക്കുക എന്നത് പ്രശ്‌നമാണ്. ഉപകാരപ്പെടാത്ത ഇന്നിങ്‌സാകും അതെന്നും' അക്തർ പറഞ്ഞു. ശ്രീലങ്കൻ ബൗളർമാരെ പുകഴ്ത്താനും അക്തർ മറന്നില്ല. മുൻ താരം വസീം അക്രമും റിസ്‌വാനെതിരെ രംഗത്ത് എത്തി. ഹോങ്കോങിനെതിരെയുള്ള താരത്തിന്റെ ബാറ്റിങിനെതിരെയായിരുന്നു വിമർശം. അന്ന് റിസ്‌വാനെ വിമർശിച്ചതിന് അക്രം സമൂഹമാധ്യമങ്ങളിൽ ട്രോളിന് വിധേയമായിരുന്നു.

Advertising
Advertising

ഇപ്പോൾ എന്തായി എന്ന മട്ടിലായിരുന്നു അക്രമിന്റെ പ്രതികരണം. ഹോങ്കോങിനെതിരെ 58 പന്തിൽ 78 റൺസായിരുന്നു റിസ്‌വാൻ നേടിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ റിസ്‌വാന്റെ ബാറ്റിങിനെതിരെ വിമർശനം ഉയരുകയാണ്. പാകിസ്താൻ ഫാൻസുകാരെല്ലാം ടി20യില്‍ മെല്ലേപ്പോക്ക് ശരിയാകുന്നില്ലെന്നാണ് പറയുന്നത്. അതേസമയം റിസ്‌വാനെ പിന്തുണച്ച് പാക് പരിശീലകൻ സഖ്‌ലൈൻ മുഷ്താഖ് രംഗത്ത് എത്തി. ഓരോരുത്തർക്കും വ്യത്യസ്തമായ ബാറ്റിങ് ശൈലിയുണ്ടാകുമെന്നായിരുന്നു മുഷ്താഖിന്റെ പ്രതികരണം.

കഴിഞ്ഞ ടി20 ലോകകപ്പിൽ സെമിയിലെത്തി, ഏഷ്യാകപ്പില്‍ ഫൈനലിലും, എല്ലാവരും മികച്ച രീതിയിൽ സംഭാവന ചെയ്തതുകൊണ്ടാണ് നേട്ടം സ്വന്തമാക്കാനായതെന്നും മുഷ്താഖ് പറഞ്ഞു. പാകിസ്താനെ 23 റൺസിന് തോൽപിച്ചാണ് ശ്രീലങ്ക കിരീടത്തിൽ മുത്തമിട്ടത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News